മുംബൈ : ആർഎസ്എസിനെയും, വിഎച്ച്പിയെയും താലിബാനോട് ഉപമിച്ച എഴുത്തുകാരൻ ജാവേദ് അക്തറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. മുഖപത്രമായ സാംമ്‌നയിലൂടെയാണ് വിമർശനവുമായി ശിവസേന രംഗത്ത് വന്നത്. പരാമർശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്ന് സാംമ്‌ന പറഞ്ഞു.
അടുത്തിടെയായി എന്തിനെയും താലിബാനുമായി താരതമ്യം ചെയ്യുന്ന പ്രവണത വർദ്ധിക്കുകയാണ്. ഇത് സമൂഹത്തിനും മനുഷ്യരാശിയ്‌ക്കും വലിയ ഭീഷണിയാണ്. മനുഷ്യരുടെ അവകാശത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത രാജ്യങ്ങളാണ് ചൈനയും പാകിസ്താനും. അതുകൊണ്ടാണ് ഇരു രാജ്യങ്ങളും താലിബാനെ പിന്തുണയ്‌ക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ.
ആർഎസ്എസ്, വിഎച്ച്പി എന്നീ സംഘടനകളുടെ സംസ്‌കാരമാണ് ഹിന്ദുത്വം. ഹിന്ദുക്കളുടെ അവകാശ സംരക്ഷണത്തിനായി നില കൊള്ളുന്ന സംഘടനകളാണ് രണ്ടും. എന്നാൽ അഫ്ഗാനിൽ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്ന സംഘടനയാണ് താലിബാൻ എന്നും മുഖപത്രത്തിൽ പറയുന്നു.
താലിബാനുമായി ആർഎസ്എസിനെ താരതമ്യം ചെയ്തത് ഒരിക്കലും അംഗീകരിക്കാനാകില്ല. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം പേരും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരും താലിബാന്റെ നയങ്ങളെ അംഗീകരിക്കാത്തവരുമാണെന്നും പത്രം ചൂണ്ടിക്കാട്ടി.
Comments