ന്യൂഡൽഹി: അയൽക്കാർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ഖേര ഗ്രാമത്തിലാണ് സംഭവം നടന്നത്. തുടർന്ന് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
‘ഖേര ഗ്രാമവാസികളായ സന്ദീപ് ചന്ദോലിയയുടെയും വിക്കിയുടെയും കുടുംബങ്ങൾക്കിടയിലാണ് വഴക്ക് നടന്നത്. സന്ദീപിന്റെ കുടുംബം പന്നി വളർത്തുന്നതിനെക്കുറിച്ച് വിക്കിയുടെ വീട്ടുകാർക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നു. കൂടാതെ 2020 ഏപ്രിലിൽ ഇതിനെ തുടർന്ന് വഴക്ക് നടക്കുകയും ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു’ എന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ ഒരു മണിയോടെ പ്രദേശത്ത് വെടിയുതിർത്തതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വികാഷ്, സുരേഷ് എന്നീ രണ്ട് പേർ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് പോലീസ് കണ്ടത്. സന്ദീപ് ചന്ദോലിയയുടെ ബന്ധുക്കളാണ് വികാഷും സുരേഷും.
വികാഷിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരേഷിന്റെ വയറ്റിൽ വെടിയേറ്റ് പരിക്കുകളുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
ഡൽഹി പോലീസ് ക്രൈംബ്രാഞ്ചും, ഫോറൻസിക് സയൻസ് ലബോറട്ടറിയും (എഫ്എസ്എൽ) സംഭവം നടന്ന സ്ഥലം പരിശോധിച്ചു. റോക്കി, വിക്കി എന്നീ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments