സാവോപോളോ: കാൽപന്ത് കളിയുടെ ചരിത്രത്തിൽ എന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചവരാണ് അർജന്റീനയും ബ്രസീലും. ഫുട്ബാൾ രാജാക്കന്മാരുടെ പോരാട്ടം സോക്കർ പ്രേമികൾ നെഞ്ചേറ്റുന്നതും സ്വാഭാവികം. എന്നാൽ ഫുട്ബോൾ ലോകം ഇതുവരെ കാണാത്ത ദൃശ്യങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാവോപോളോ സാക്ഷിയായത്. മെസിയും നെയ്മറും അടങ്ങുന്ന സൂപ്പർ താരങ്ങൾ അണിനിരന്ന ലോകകപ്പ് യോഗ്യതാ മത്സരം ഇടയ്‌ക്ക് വച്ച് നിർത്തിയത് കായികലോകം ഞെട്ടലോടെയാണ് കണ്ടത്. അർജന്റീനയുടെ നാല് താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് ബ്രസീലുമായുളള മത്സരം നിർത്തിവെച്ചത്.
അത്യന്തം നാടകീയമായ രംഗങ്ങളാണ് സാവോപോളോയിലെ കൊറിന്ത്യൻസ് അരീനയിൽ അരങ്ങേറിയത്. ക്വാറന്റീൻ ലംഘിച്ചവർ പുറത്ത് പോകണമെന്ന് ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു. എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്ത്യൻ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നിവരോടാണ് കളിക്കളം വിടാൻ ആവശ്യപ്പെട്ടത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ ആരോഗ്യ പ്രവർത്തകരും ഫെഡറൽ പോലീസും എത്തി കളിക്കാരോട് മൈതാനത്തിന് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. മത്സരത്തിനിടെ എന്താണ് സംഭവിച്ചതെന്ന് ഫുട്ബോൾ ആരാധകർക്ക് മനസിലായില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ ക്വാറന്റൈൻ നിയമം പാലിച്ചില്ല എന്നതാണ് അർജന്റീന താരങ്ങൾക്കെതിരെ ബ്രസീൽ ആരോഗ്യ വിഭാഗം ഉന്നയിച്ചത്.
ബ്രസീലിലെ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് യുകെയിൽ നിന്നെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇത് അർജ്ന്റീനിയൻ താരങ്ങൾ പാലിച്ചില്ലെന്നാണ് പരാതി. കളി തടസപ്പെട്ടതിനെതുടർന്ന് നായകൻ ലയണൽ മെസിയുടെ നേതൃത്തിൽ അർജന്റീന ടീം ഗ്രൗണ്ട് വിട്ടു. പിന്നീട് ചർചകൾക്കുശേഷം മത്സരം നിർത്തിവച്ചതായി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ കോൺമെബോൾ അറിയിച്ചു. ഫിഫയെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം അവർ കൈകൊളളുമെന്നും കോൺമെബോൾ വ്യക്തമാക്കി. എന്നാൽ ലോക ഫുടബോളിന് തന്നെ അപമാനമായ ഈ സംഭവത്തെ പറ്റി ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫിഫയുടെ അച്ചടക്ക കമ്മിറ്റി നടപടിയെടുക്കാൻ സാധ്യതയുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒമ്പത് താരങ്ങൾ ബ്രസീൽ ടീമിലുണ്ടായിരുന്നില്ല. തെക്കേ അമേരിക്കയിൽ പോയി തിരിച്ചു വന്നാൽ യുകെയിൽ 10 ദിവസം ക്വാറന്റൈ നിർബന്ധമായത് കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകാൻ തയ്യാറായില്ല. പരമ്പരാഗത വൈരികളായ ലാറ്റിനമേരിക്കൻ കരുത്തന്മാരുടെ ഏറ്റുമുട്ടൽ തത്സമയം കാണാൻ ദശലക്ഷകണക്കിന് ഫുട്ബോൾ പ്രേമികളാണ് കാത്തിരുന്നത്. എന്നാൽ അവരെ തൂർത്തും നിരാശയിലാഴ്‌ത്തുന്ന കാഴ്ചയ്‌ക്കാണ് സാവോപോളോ വേദിയായത്. ബ്രസീലിന്റെ നടപടിക്കെതിരെ ഫുട്ബോൾ ലോകത്ത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
Comments