കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ പ്രതികൾ കോടികളുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തൽ. കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പ്രതികൾ ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടികളാണ് എത്തിയത്. വിവിധ അക്കൗണ്ടുകളിലേക്കായി 12 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് നടന്നത്.
ചെന്നൈയിലെ മുഖ്യ വിതരണക്കാരന്റെ കയ്യിൽ നിന്നും ലഹരിവാങ്ങാനാണ് ഈ പണം ഉപയോഗിച്ചിരുന്നത്. ഇതിൽ കൂടുതൽ തുക നിക്ഷേപമായി വന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ലഹരി കടത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടാമെന്നതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും. ബാങ്ക് രേഖകൾ ഇഡി ഉദ്യോഗസ്ഥർ എക്‌സൈസ് ക്രൈംബ്രാഞ്ചിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.
ബാങ്കിൽ പണം നിക്ഷേപിച്ച ചിലരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇഡി അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നതെന്നും ഇഡി കണ്ടെത്തി. അതേസമയം ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ നിന്നും കലമാൻ കൊമ്പ് കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റിന് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് അനുമതി നൽകിയിട്ടുണ്ട്.
Comments