കാബൂൾ : അഫ്ഗാനിലെ വിദേശ പൗരന്മാർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി നൽകി താലിബാൻ. അമേരിക്കൻ പൗരൻമാർക്ക് ഉൾപ്പെടെയാണ് തിരികെ മടങ്ങാൻ അനുമതി നൽകിയത്. വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന അന്താരാഷ്ട്ര വിമാനത്തിൽ ഇവർ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്നാണ് വിദേശികളെ താലിബാൻ മടക്കി അയക്കുന്നത് എന്നാണ് സൂചന.
താലിബാൻ ഭരണം പിടിച്ച ആദ്യ ദിനങ്ങളിൽ തന്നെ 200 ഓളം പൗരൻമാരെ ഒഴികെ ബാക്കിയുളളവരെ അമേരിക്ക ഒഴിപ്പിച്ചിരുന്നു. ഇവരെ ക്രമേണ പുറത്തെത്തിക്കുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ നിന്നുളളവരും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ മൂലം അവസാന ഘട്ടത്തിൽ ഒഴിപ്പിക്കൽ നടപടികൾ ലോകരാജ്യങ്ങൾ മരവിപ്പിച്ചിരുന്നു. ഇതാണ് കൂടുതൽ പേരും അഫ്ഗാനിൽ കുടുങ്ങാൻ ഇടയാക്കിയത്.
കഴിഞ്ഞ ദിവസമാണ് മൗലവി ഹിബത്തുള്ള താലിബാൻ സർക്കാർ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ വിദേശ പൗരന്മാരെ തിരിച്ചയക്കാനുള്ള താലിബാന്റെ തീരുമാനം മറ്റ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിവരം. പാകിസ്താൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് താലിബാൻ സർക്കാരിനെ അംഗീകരിച്ചിട്ടുള്ളത്. നിലനിൽപ്പിനായി മറ്റ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനാണ് താലിബാൻ ഇപ്പോൾ നീക്കം നടത്തുന്നത്.
Comments