കോഴിക്കോട്: കേരളത്തിലെ ആദ്യ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന മന്ത്രിയെ നിപ കൺട്രോൾ റൂമിൽ നേരിട്ടെത്തിയാണ് സജീഷ് കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലാർക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്. താൻ പ്രവർത്തിക്കുന്ന ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ചർച്ച നടത്താനാണ് സജീഷ് കൂടിക്കാഴ്ച നടത്തിയത്.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ പട്ടികയിൽ കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. പക്ഷെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഈ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി സജീഷിന് ഉറപ്പ് നൽകി. ഒരേക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി ആശുപത്രി വികസനത്തിന് പ്രൊപ്പോസൽ നൽകാനും മന്ത്രി നിർദേശം നൽകി.















