ലക്നൗ : ബറാബങ്കി മസ്ജിദുമായി ബന്ധപ്പെട്ട് വർഗ്ഗീയ പരാമർശം നടത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്ക്കെതിരെ നടപടിയുമായി യു പി പോലീസ്. ഒവൈസിയ്ക്കെതിരെ കേസ് എടുത്തു. മതസ്പർദ്ധയുണ്ടാക്കി സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിനെതിനാണ് കേസ് എടുത്തത്.
ഇന്നലെ ബറാബങ്കിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഒവൈസിയുടെ വർഗ്ഗീയ പരാമർശം. മസ്ജിദിൽ നിന്നുള്ള ബാങ്കുവിളി ഒരു ഉദ്യോഗസ്ഥന് അസ്വസ്ഥതയുണ്ടാക്കിയെന്നും, അതിനാലാണ് പൊളിച്ചു കളഞ്ഞതെന്നുമായിരുന്നു ഒവൈസി പറഞ്ഞത്. 100 വർഷം പഴക്കമുള്ള മസ്ജിദിനെ രക്തസാക്ഷിയെന്നും ഒവൈസി വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരായാണ് കേസ് എടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 188, 169, 170 എന്നീ വകുപ്പുകൾ പ്രകാരമാണ് ഒവൈസിയ്ക്കെതിരെ കേസ് എടുത്തതെന്ന് ബറാബങ്കി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് എഐഎംഐഎം പരിപാടി സംഘടിപ്പിച്ചത്. ഇതിൽ പകർച്ചവ്യാധി നിയമ പ്രകാരവും ഒവൈസിയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പരാമർശത്തിൽ ഒവൈസിയ്ക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഭൂമി കയ്യേറി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മസ്ജിദ് ഭരണകൂടം പൊളിച്ചു നീക്കിയത്. എന്നാൽ ഇതിനെ ഒവൈസി വർഗ്ഗീയ വത്കരിക്കുന്നതിന് പിന്നിലെ ലക്ഷ്യം മുസ്ലീം വോട്ടുകളാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
Comments