ആദ്യ പോരാട്ടത്തിൽ മമതയെ കൊൽക്കത്ത ഹൈക്കോടതിയിൽ മുട്ടുകുത്തിച്ചു. ഇനി ഭവാനിപൂരിലും മമതയെ തോൽപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥിയും യുവ അഭിഭാഷകയുമായ പ്രിയങ്ക ടിബ്രേവാൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടുള്ള ആദ്യ പ്രതികരണമായിരുന്നു ഈവാക്കുകൾ. അത്രയും ആത്മവിശ്വാസത്തിലാണ് പ്രിയങ്കയും പാർട്ടി നേതൃത്വവും. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭീകരതക്കെതിരെയുള്ള നിയമപോരാട്ടം നയിക്കുന്നത് യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പ്രിയങ്കയാണ്. യുവരക്തത്തെ സ്ഥാനാർത്ഥിയാക്കി ജനസംഘ സ്ഥാപകനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ ജന്മസ്ഥലം ഉൾപ്പെടുന്ന മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി.
2014 ലാണ് പ്രിയങ്കയുടെ ബിജെപി പ്രവേശനം. അന്നു മുതൽ ഇന്നുവരെ ബംഗാൾ ജനതയുടെ നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഈ 41 കാരി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തൃണമൂൽ നരനായാട്ടിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനായി പ്രിയങ്ക നടത്തിയ നിയമ പോരാട്ടമാണ് ഇതിൽ അവസാനത്തേത്. ഇവർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിബിഐയോട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. തൃണമൂലിനെതിരായ ഓരോ അങ്കവും ജയിച്ചു കയറിയ ഈ അഭിഭാഷകയ്‌ക്ക് ഭബാനിപൂരിലും വിജയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
കൊൽക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് പ്രിയങ്ക. കൊൽക്കത്ത സർവകലാശാലയിൽ നിയമത്തിൽ ബിരുദം നേടിയ ഇവർ തായ്ലൻഡിലെ അസംപ്ഷൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനും നേടി. ശേഷം ഡൽഹി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും എടുത്തു.
എംപിയും മുൻകേന്ദ്രമന്ത്രിയ ബാബുൽ സുപ്രിയോ ആണ് ബിജെപിയിലേക്കുള്ള വഴിയിൽ പ്രിയങ്കയ്‌ക്ക് മാർഗ്ഗ ദർശിയായത്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ആരംഭം അൽപ്പം കയ്‌പ്പേറിയതായിരുന്നു. 2015 ൽ നടന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പരാജയപ്പെട്ടു.
ഈമാസം അവസാനം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമതയ്‌ക്കെതിരെ വിജയം നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രിയങ്ക ടിബ്രേവാൾ. ആദ്യ പോരാട്ടത്തിൽ താൻ മമതയെ ഹൈക്കോടതിയിൽ തോൽപ്പിച്ചു. ഇനി ഭബാനിപൂരിലും ദീദിയെ തോൽപ്പിക്കുമെന്ന് പ്രിയങ്ക പറയുന്നു. ബംഗാളിൽ അക്രമങ്ങളില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ അക്രമങ്ങൾ ഉണ്ടെന്ന് താൻ കോടതിയിൽ തെളിയിച്ചു. സ്വന്തം പാർട്ടി പ്രവർത്തകരുടെ നരനായാട്ടിൽ ജനങ്ങൾ കൊല്ലപ്പെടുന്നത് നോക്കി നിന്ന മുഖ്യമന്ത്രിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ബിജെപി സ്ഥാനാർതഥി പറയുന്നു. തൃണമൂൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമാണെങ്കിലും ബിജെപി സ്ഥാനാർത്ഥിയായി പ്രിയങ്ക എത്തുന്നതോടെ ഭവാനിപൂരിലെ പോരാട്ടം തീപാറും.
Comments