കോഴിക്കോട് : നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ വവ്വാലുകളെ പിടികൂടി തുടങ്ങി. കൊടിയത്തൂർ പഞ്ചായത്തിലാണ് വലവിരിച്ച് വവ്വാലുകളെ പിടികൂടിയത്. വലയിൽ കുടുങ്ങിയ മൂന്ന് വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
നിപ്പ വൈറസിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കുന്നത്. നേരത്തെ വൈറസിന്റെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനായി പന്നികളുടെ സാമ്പിളുകൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധന ഫലം ലഭിക്കുന്നതോടെ ഉറവിടം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിയ അസി.ഡയറക്ടർ ഡോ.ബാലസുബ്രഹ്മണ്യം, ഡോ.മങ്കേഷ് ഗോഖലെ എന്നിവരുടെ നേതൃത്വത്തിലുള്ളസംഘത്തിന്റെ നേതൃത്വത്തിലാണ് വലവിരിച്ചത്. ഇവയുടെ സ്രവം പരിശോധിക്കും. വവ്വാലുകളെ നിരീക്ഷിക്കാൻ ഇൻഫ്രാറെഡ് ക്യാമറകൾ സ്ഥാപിക്കും.
അതേസമയം സംസ്ഥാനത്ത് നിപ്പ ആശങ്ക അകലുകയാണ്. ഇതുവരെ പരിശോധനയ്‌ക്കായി അയച്ച 88 സാമ്പിളുകൾ നെഗറ്റീവ് ആയതോടെയാണ് നിപ്പ ആശങ്ക അകലുന്നുവെന്ന വിലയിരുത്തലിൽ ആരോഗ്യപ്രവർത്തകർ എത്തിയത്. രണ്ട് പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് ലഭിക്കും.
Comments