ലോകം വിറങ്ങലിച്ച നിമിഷം. അമേരിക്ക നിലവിളിച്ച ദിവസം. ഇസ്ലാമിക ഭീകരതയുടെ തീവ്രത ലോകം മനസിലാക്കിയ ദിനമാണ് 2001 സെപ്തംബർ 11. ഇരുപത് ആണ്ട് പിന്നിടുബോഴും ഈ ഭീകരത മനുഷ്യരാശിക്ക് നേരെയുളള വെല്ലുവിളിയായി തുടരുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികവും സൈനികവുമായ ശക്തിയാണ് അമേരിക്ക. പുറമെ നിന്ന് ഒരു ശക്തിക്കും തങ്ങളുടെ മണ്ണിൽ ആക്രമണം നടത്താൻ കഴിയില്ലെന്ന അമേരിക്കയുടെ ആത്മവിശ്വാസത്തിന് നേരെയാണ് ഭീകരർ വിമാനങ്ങൾ ഇടിച്ചു കയറ്റിയത്. 19 പേരടങ്ങുന്ന അൽഖ്വയ്ദ ഭീകര സംഘമാണ് ആക്രമണം നടത്തി ലോകത്തെ ഞെട്ടിച്ചത്. യാത്രാവിമാനങ്ങൾ റാഞ്ചിയ ഭീകരർ ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങളാണ് ആദ്യം ആക്രമിച്ചത്. 110 നിലകളുളള ലോക വ്യാപാര കേന്ദ്രം നിലം പതിക്കുന്നതിന് മുമ്പേ വിർജീനിയയിലുളള അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണും ഭീകരാക്രമണത്തിൽ തകർന്നു തുടങ്ങി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ് കൗണ്ടിയലെ പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്ഹൗസ് ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നാണ് കരുതുന്നത്.
യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ സെപ്തംബർ 11 ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. ഇസ്ലാമിക ഭീകര സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല് സംഘങ്ങളായി തിരിഞ്ഞ് നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലുളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. സെപ്തംബർ 11 അമരിക്കൻ സമയം രാവിലെ 8.43 ആയിരുന്നു ആദ്യ ആക്രമണം. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിനു നേരെയായിരുന്നു ഈ ആക്രമണം. കെട്ടിടം നിലം പതിക്കുന്നതിനിടെ രണ്ടാമത്തെ വിമാനം 9:03ന് തെക്കേ ടവറിലേക്ക് ഇടിച്ചുകയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം വിർജീനിയയിലുള്ള പെന്റഗൺ മന്ദിരത്തിലേക്ക് 9.43ന് ഇടിച്ചിറക്കി. നാലാമത്തെ വിമാനം പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ് കൗണ്ടിയിലുള്ള ഷാങ്ക്‌സ്വില്ലെയിലെ പാടത്തു 10:03ന് തകർന്നു വീണു. നാലു വിമാനങ്ങളിലെയും മുഴുവൻ യാത്രക്കാരും ഭീകരവാദികളും കൊല്ലപ്പെട്ടു.
മാസച്യുസിറ്റ്സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കലിഫോർണിയയിലെ ലോസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ 11ാം നമ്പർ വിമാനം, ഇതേ റൂട്ടിൽ പോയ യുണൈറ്റഡ് എയർലൈൻസിന്റെ 175ാം നമ്പർ വിമാനം, വാഷിങ്ടൻ ഡാലസ് വിമാനത്താവളത്തിൽനിന്നു ലോസാഞ്ചലസിലേക്കു പോയ അമേരിക്കൻ എയർലൈൻസിന്റെ 77ാം നമ്പർ വിമാനം, ന്യൂജഴ്‌സിയിലെ നെവാർക്കിൽനിന്നു സാൻഫ്രാൻസിസ്‌കോയിലേക്കു പോയ യുണൈറ്റഡ് എയർലൈൻസിന്റെ 93ാം നമ്പർ വിമാനം എന്നിവയാണു റാഞ്ചിയത്. മുഹമദ് ആത്ത എന്ന ഈജിപ്ഷ്യൻ പൗരനാണ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെന്ന് കരുതുന്നു. സൗദി,യുഎഇ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുളളവരായിരുന്നു മറ്റ് ഭീകരർ.
പേന കത്തി കാട്ടിയാണ് ഭീകർ വിമാനങ്ങൾ റാഞ്ചിയതെന്ന് പിന്നീട് അന്വഷണത്തിൽ വ്യക്തമായി. ഭീകരാക്രമണത്തിൽ എത്ര പേർ മരിച്ചുവെന്ന് ഇപ്പോഴും വ്യക്തതയില്ല. ആകെ 2985 പേർ മരിച്ചുവെന്നാണ് ഔദ്യേഗിക റിപ്പാർട്ട്. എന്നാൽ മരണം ഇതിലും ഇരട്ടിയോളം വരാൻ സാധ്യതയുണ്ട്.
ഭീകരാക്രമണത്തിനു ദിവസങ്ങൾക്കുളളിൽ തന്നെ പ്രതികാരം ആരംഭിച്ചു. വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിസങ്കേതത്തിൽവച്ച് യുഎസ് കമാൻഡോകൾ വധിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം അവസാനിപ്പിച്ച് അമേരിക്കൻ നിയന്ത്രത്തിലുളള ഭരണകൂടം സ്ഥാപിച്ചതും ചരിത്രത്തിന്റെ ഭാഗം. സ്വാമി വിവോകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ഷിക്കാഗോ പ്രസംഗം നടന്നത് സെപ്തംബർ 11 ആയിരുന്നുവെന്നതും യാദൃശ്ചികം.
Comments