ന്യൂഡൽഹി: സൈനികർക്ക് പുതിയപ്രവർത്തന രീതികളും പരിശീലനവും തയ്യാറാക്കി നൽകണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി.രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തീവ്രവാദ വിരുദ്ധ മേഖലയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തി സേനകൾക്കും സായുധ പോലീസ് യൂണിറ്റുകൾക്കും കൂടുതൽ പരിശീലനം നൽകും. ദക്ഷിണേഷ്യയിൽ ഉയർന്നു വന്ന പ്രത്യേക രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറേ അതിർത്തിയിൽ പാകിസ്താനും വടക്ക് കിഴക്ക് അതിർത്തിയിൽ ചൈനയും രാജ്യത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം സുരക്ഷാ ഭീഷണി വർദ്ധിച്ചു.പിന്നാലെ താലിബാന് പാകിസ്താനും ചൈനയും പിന്തുണ അറിയിച്ചതും സുരക്ഷസേനയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്
മികച്ച പരിശീലനം തുടരാനും ഇന്റലിജൻസ്, യുദ്ധമുറകൾ തയ്യാറാക്കാനും സുരക്ഷാസേന കരസേനയോടും രഹസ്യാന്വേഷണ വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ഭീഷണി ഉയരുന്നുതായി റിപ്പോർട്ടുകളുണ്ട്.തീവ്രവാദികൾ രാജ്യത്തേക്കുള്ള കടന്ന് കയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരവും ശക്തമാണ്.
അതേ സമയം അതിർത്തിയിൽ സുരക്ഷയ്‌ക്ക് നിൽക്കുന്ന എല്ലാവരും താലിബാന്റെ ചരിത്രം അറിഞ്ഞിരിക്കണമെന്ന് സുരക്ഷാ സേനയുടെ പരിശീലന മാനേജ്‌മെന്റ് പറഞ്ഞു. താലിബാന്റെ കുതന്ത്രങ്ങളും പ്രവർത്തന രീതികളും അറിഞ്ഞിരിക്കേണ്ടത് സുരക്ഷരീതികളും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന് മർമ്മ പ്രധാനമാണ്.ബിഎസ്എഫ്, എസ്എസ്ബി, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് യൂണിറ്റുകൾ,സിആർപിഎഫ്, ജമ്മുകശ്മീർ പോലീസ് തുടങ്ങിയ സേനകൾക്ക് പരിശീലനം സാധ്യമാക്കും
Comments