പാലക്കാട് : വാളയാറിൽ വനവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ സിപിഎം നേതാവിന്റെ ബന്ധു അറസ്റ്റിൽ. ചന്ദ്രാപുരം സ്വദേശി ഷമീറിനെയാണ് വാളയാർ പോലീസ് പിടികൂടിയത്. ഷമീറിന്റെ ബന്ധുവായ മുൻ സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കേസ് ഒതുക്കാൻ ശ്രമിച്ചു എന്നും പരാതിയുണ്ട്. യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി നാടുകടത്താൻ ശ്രമം നടത്തിയതായാണ് ആരോപണം.
വാളയാർ സ്വദേശിനിയായ 27 കാരിയെയാണ് സിപിഎം നേതാവിന്റെ ബന്ധു പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പ്രണയിച്ചതിനുശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ യുവതി ഗർഭിണിയായതോടെ പ്രതി ഒഴിഞ്ഞുമാറി.
ഷമീറിന്റെ ബന്ധുവായ സിപിഎം നേതാവ് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും യുവതിയെ തമിഴ്നാട്ടിലേക്ക് നാടുകടത്താൻ ശ്രമിച്ചതായും യുവതിയുടെ അമ്മ പറയുന്നു. പെൺകുട്ടിക്ക് ചികിത്സ നൽകണമെന്ന് അമ്മ നിരവധി തവണ ഷമീറിനോട് ആവശ്യപ്പെട്ടിട്ടും സഹായിച്ചില്ല. എട്ടു മാസം ഗർഭിണിയായ യുവതി നിലവിൽ ജില്ലാ വനിതാ ശിശു ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി നേരിട്ടാണ് കേസെടുത്തത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Comments