പാലക്കാട് : കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ കണ്ടെത്താനായി തിരച്ചിൽ പുനരാരംഭിച്ചു.വാണിയംകുളം മാന്നന്നൂരിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർഥിക്കായിയെ കണ്ടെത്താനായാണ് തിരച്ചിൽ ഊർജ്ജിതമാക്കിയത്. അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയാണ് ഇനി കണ്ടെത്താനുള്ളത്. നേവി, എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളുടെ നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. മാന്നന്നൂർ ഉരുക്കു തടയണ മുതൽ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളിലാണ് തിരച്ചിൽ നടത്തുക.
അതേസമയം കഴിഞ്ഞ ദിവസം ചേലക്കര സ്വദേശി മാത്യു എബ്രഹാമിനെ മൃതദേഹം കണ്ടെത്തിയിരുന്നു. തടയണയുടെ 50 മീറ്റർ താഴെ നിന്നുമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.ഇവിടെനിന്ന് ഷൊർണൂർ റെയിൽവേപ്പാലത്തിന് സമീപത്തേക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ വീട്ടിലെത്തിച്ച് മൃതദേഹം വൈകീട്ട് സംസ്‌കരിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥിയായ ഗൗതം കൃഷ്ണയും സുഹൃത്തുക്കളും ഭാരതപ്പുഴയിലേക്ക് പോയത്. പുഴയിലേക്കിറങ്ങുന്നതിനിടെ യുവാക്കൾ ഒഴുക്കിലകപ്പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടിയിയിരുന്നു.
Comments