മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൽ പിടിയിലായ മലപ്പുറം കീഴ്ശേരി സ്വദേശി മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ. രണ്ട് അക്കൗണ്ടുകളിലേക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും പണം എത്തിയിട്ടുണ്ട്. സമാന്തര എക്സ്ചേഞ്ചിൽ മിസ്ഹബിന് കേരളത്തിന് പുറത്ത് നൂറുക്കണക്കിന് ഇടപാടുകാർ ഉണ്ടെന്ന് ഇതിലൂടെ വ്യക്തമായി.
ഒടുവിൽ 28,000 രൂപയാണ് മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിൽ എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും രാജ്യവിരുദ്ധ പ്രവർത്തനം, ഹവാല പണമിടപാടുകൾ, ലഹരിക്കടത്ത് എന്നിവയിൽ പങ്കുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിന് ആധുനിക യന്ത്ര സംവിധാനങ്ങളോടെയാണ് മിസ്ഹബ് പിടിയിലായത്. രണ്ട് സമാന്തര എക്സ്ചേഞ്ചുകൾ സജീവമായി പ്രവർത്തിക്കുന്ന സമയത്ത് അർദ്ധരാത്രിയിലായിരുന്നു പോലീസിന്റെ പരിശോധന. മിസ്ഹബിന്റെ വീട്ടിലും ബന്ധുവിന്റെ വീട്ടിലും ഈ സമയം എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നു. വിലയേറിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പ്രവർത്തനം. നിരവധി സിം കാർഡുകളും പോലീസ് കണ്ടെടുത്തു.
Comments