ന്യൂഡൽഹി:ഡൽഹിക്കും മുംബൈയ്‌ക്കും ഇടയിൽ രാജ്യത്തെ ഏറ്റവും ആധുനിക അതിവേഗപാത ഒരുങ്ങുന്നു. 2023 ആകുമ്പോഴേക്കും ഈ എക്സ്പ്രസ് വേയിൽ 350 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാകും . അതിവേഗ പാത സഫലമായാൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര 13 മണിക്കൂറിനുള്ളിൽ പൂർത്തിയാകും. അതിവേഗ പാതയോരങ്ങളിൽ വ്യാപാര സമുച്ചയങ്ങളും ,സ്മാർട്ട് സിറ്റികളും നിർമ്മിക്കും.
മുംബൈ-ഡൽഹി തമ്മിലുള്ള 1350 കിലോമീറ്റർ നീളമുള്ള അതിവേഗ പാത രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഹരിയാന,രാജസ്ഥാൻ,മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുക. ഹരിയാനയിൽ 137 കിലോമീറ്ററും, രാജസ്ഥാനിൽ 374 കിലോമീറ്ററും, മധ്യപ്രദേശിൽ 245 കിലോമീറ്ററും, ഗുജറാത്തിൽ 423 കിലോമീറ്ററും, മഹാരാഷ്‌ട്രയിൽ 171 കിലോമീറ്ററും അതിവേഗ പാത ഉണ്ടാകും.
സാധാരണ വാഹനങ്ങളുടെ സഞ്ചാരത്തിന് രണ്ട് വരികളും, ഇലക്ട്രിക് വാഹനങ്ങൾക്ക് നാല് വരികളുമുള്ള ആദ്യത്തെ അതിവേഗ പാതയായിരിക്കും ഇത്. 1,350 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് അതിവേഗ പാതയ്‌ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്. അതിവേഗപാതയുടെ ചില ഭാഗങ്ങൾ 12 വരികളായി വിപുലീകരിക്കാനും ആലോചനയുണ്ട്. ഭൂമി ഏറ്റെടുക്കൽ, സോളാർ ലൈറ്റുകൾ, ജലസംഭരണികൾ , ആക്സസ് കൺട്രോൾ എന്നിവയ്‌ക്കായി തുകയുടെ 40% ചെലവഴിക്കും.
അതിവേഗ പാത പൂർത്തിയായാൽ എല്ലാ വർഷവും 32 ദശലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 850 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്‌ക്കാനും ഇത് സഹായകമാകും.ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത നിശ്ചയിക്കും. ഗ്രീൻഫീൽഡ് അതിവേഗ പാതയിലെ ലൈറ്റുകൾ സൗരോർജ്ജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.
സുരക്ഷയ്‌ക്കായി, റോഡിനിരുവശവും 1.5 മീറ്റർ ഉയരമുള്ള മതിൽ നിർമിക്കും. ഓരോ 2.5 കിലോമീറ്ററിലും മൃഗങ്ങൾക്ക് ഓവർ പാസുകൾ നൽകും. ഓരോ 50 കിലോമീറ്ററിലും റെസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, ഇന്ധന സ്റ്റേഷനുകൾ, ഇവി ചാർജിംഗ് പോയിന്റുകൾ, ടോയ്‌ലറ്റുകൾ എന്നിവ ഉണ്ടാകും.
Comments