ന്യൂഡൽഹി: ഡൽഹിയിലെ കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ കൊറോണ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകിയത്. വിവാഹ ചടങ്ങുകളിൽ പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം. തിയേറ്ററുകളിൽ 50 ശതമാനം വരെ ആളുകളെ അനുവദിക്കും. എന്നാൽ മറ്റു സാംസ്കാരിക,രാഷ്ട്രീയ കൂടിച്ചേരലുകൾക്കോ സമ്മേളനങ്ങൾക്കോ അനുമതിയില്ല. ഡൽഹി മെട്രോയിലും ബസുകളിലും 100 ശതമാനം ആളുകളെ അനുവദിക്കും. സീറ്റുകൾക്ക് തുല്യമായ യാത്രക്കാർക്ക് മാത്രമേ ബസുകളിലും മെട്രോ ട്രയിനുകളിലും കയറുന്നതിന് അനുവാദമുള്ളൂ.
അതേസമയം എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ക്ലാസുകൾ അടഞ്ഞിരിക്കും. ഒൻപതാം ക്ലാസ് മുതൽക്കുള്ള ക്ലാസുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നത് തുടരും. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഡിറ്റോറിയങ്ങളിലും,അസംബ്ലി ഹാളുകളിലും 50 ശതമാനത്തിനുമേൽ ആൾകൂട്ടം അനുവദിക്കുകയില്ല.
അതേ സമയം ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും വിശ്വാസികൾക്ക് സന്ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം തരംഗത്തിന്റെ ആരംഭത്തിൽ ഡൽഹിയിൽ ഏപ്രിൽ പകുതി മുതൽ മേയ് അവസാനം വരെ സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.രോഗവ്യാപനത്തിൽ കുറവ് വന്നതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
Comments