ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും ജമ്മുവിലെ കത്രയിലേക്കുള്ള എക്‌സ്പ്രസ്‌വേ രണ്ട് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. 727 കിലോമീറ്ററിൽ നിന്നും 572 കിലോമീറ്ററായി ദൂരം കുറയ്‌ക്കാൻ ഡൽഹി-കത്ര എക്‌സ്പ്രസ്‌വേ സഹായിക്കുമെന്നും ഇതോടെ ഡൽഹിയിൽ നിന്നും കത്രയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആറ് മണിക്കൂറിനുള്ളിൽ എത്താമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
ഇതുകൂടാതെ ഡൽഹിയിൽ നിന്ന് ചണ്ഡിഗഡ്, ഡെറാഡൂൺ, ഹരിദ്വാർ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാനാകുന്ന പദ്ധതികളും വികസനത്തിന്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനിടെയാണ് കത്ര എക്‌സ്പ്രസ്‌വേ സംബന്ധിച്ച പ്രഖ്യാപനവും ഗതാഗത മന്ത്രി നടത്തിയത്.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഉൾക്കൊള്ളിക്കുന്നതാണ് 98,000 കോടി രൂപയുടെ വികസന പദ്ധതിയായ ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേ. യാഥാർത്ഥ്യമായാൽ 1,380 കിലോമീറ്റർ ദൂരമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ്‌വേയാകുമിത്. പദ്ധതി നടപ്പിലാകുന്നതോടെ ഡൽഹിയും മുംബൈയും തമ്മിലുള്ള ബന്ധം കൂടുതൽ എളുപ്പമാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ന്യൂ ഇന്ത്യ’ വിഷനിലൂടെയാണ് ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേ വിഭാവനം ചെയ്തത്. 2019 മാർച്ചിലായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ്.
Comments