അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണവും ചൈനയുടെ നിരന്തരമായ പ്രകോപനവും മേഖലയിൽ തീർത്ത കലുഷിതമായ സാഹചര്യം. അമേരിക്ക വേദിയാകുന്ന ആദ്യ മോദി – ബൈഡൻ കൂടികാഴ്ച അതിനിർണായകം. പതിവിൽ നിന്ന് വിഭിന്നമാകും ഇത്തവണത്തെ ഉന്നത തല നയതന്ത്ര സംഭാഷണങ്ങൾ. ജോ ബൈഡൻ പ്രസിഡന്റായതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി അമേരിക്കൻ സന്ദർശത്തിനെത്തുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്ര തലവൻമാരുടെ കൂടികാഴ്ച അന്താരാഷ്‌ട്ര സമൂഹം ഉറ്റുനോക്കുകയാണ്. 22 ന് വാഷിംഗ്ടൺനിലെത്തുന്ന നരേന്ദ്ര മോഡി അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും ഐക്യരാഷ്‌ട്ര സഭയിലെ പ്രതിനിധികളുമായും കൂടികാഴ്ച നടത്തും. 23 നാണ് ചരിത്രപരമായ മോദി – ബൈഡൻ കൂടികാഴ്ച. അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യൻ വംശജ കമല ഹാരിസുമായും പ്രധാനമന്ത്രി ചർച്ച നടത്തും.
ഇന്ത്യയുടെ വിദേശനയങ്ങളിൽ പലപ്പോഴും വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കാറുള്ള കമലയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് വിദേശകാര്യമന്ത്രാലയം കാണുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പാകിസ്താൻ അനുകൂല നിലപാടുകളും ജമ്മുകശ്മീർ വിഷയത്തിലെ അഭിപ്രായവും ഇന്ത്യയ്‌ക്ക് അനുകൂലമല്ല. മുൻകാല സന്ദർശനങ്ങളിലെ പതിവുകൾ ഇത്തവണയും തെറ്റിക്കുന്നില്ല. ഇന്ത്യയിലേയ്‌ക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി വ്യവസായികളുമായി കൂടികാഴ്ച നടത്തുന്നുണ്ട്. ആപ്പിളിന്റെ മേധാവി ടിം കുക്കുമായി നടക്കാനിരിക്കുന്ന കൂടികാഴ്ചയും നിർണായകമാണ്. രാജ്യത്ത് വൻ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനിയുമായി വിവിധ മേഖലകളിലേയ്‌ക്ക് സഹകരണം വർദ്ധിപ്പിക്കാനാണ് തീരുമാനം.
അമേരിക്കൻ സന്ദർശനത്തിൽ ക്വാഡ് സഖ്യത്തിലെ രാഷ്‌ട്രത്തലവൻമാർ ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ നരേന്ദ്രമോദിക്കും മറ്റ് വിദേശകാര്യ മന്ത്രിമാർക്കുമൊപ്പം ക്വാഡ് സഖ്യ യോഗത്തിൽ പങ്കെടുക്കും.
24-ാം തിയതിയാണ് ക്വാഡ് സഖ്യ സമ്മേളനം നടക്കുന്നത്. പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കുന്നതിനായുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും. നവംബറിൽ ബ്രിട്ടണിലെ ഗ്ലാസ്ഗോയിലെ പരിസ്ഥിതി ഉച്ചകോടിയിലെടുക്കേണ്ട നിലപാടുകളും യോഗത്തിൽ അംഗരാജ്യങ്ങൾ ചർച്ച ചെയ്യും. 25 ാം തിയ്യതിയാണ് നരേന്ദ്ര മോദി ഐക്യരാഷ്‌ട്രസഭയെ അഭിസംഭോധന ചെയ്യുന്നത്. ആഗോളഭീകരതയ്‌ക്കെതിരെയും കാലാവസ്ഥാ വ്യതിയാന വിഷയത്തിലും രാജ്യത്തിന്റെ സമീപകാല നയങ്ങൾ ലോകരാജ്യങ്ങൾ അംഗീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഏറെ ലോകം ഉറ്റുനോക്കുകയാണ്.
Comments