ന്യൂഡൽഹി: ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗുജറാത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ദേശീയ ഭക്ഷ്യസുരക്ഷയുടെ മൂന്നാം സൂചികയിലാണ് ഗുജറാത്തിന്റെ നേട്ടം വെളിപ്പെടുത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരളം.
ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ്( എഫ്എസ്എസ്എഐ) സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചിക പുറത്തിറക്കുന്നത്. അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പദവി നിശ്ചയിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇതിന്റെ മൂന്നാം സൂചിക പുറത്തിറക്കിയത്.
സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മൂന്നായി തിരിച്ചാണ് പദവികൾ നിശ്ചയിക്കുന്നത്. 20 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഒരു വിഭാഗവും ബാക്കിയുള്ള എട്ട് സംസ്ഥാനങ്ങൾ മറ്റൊരു വിഭാഗവുമാണ്. കേന്ദ്രഭരണ പ്രദേശമാണ് മൂന്നാം വിഭാഗം.
വലിയ സംസ്ഥാനങ്ങളാണ് ആദ്യ വിഭാഗത്തിലുള്ളത്. ഇതിൽ ഒന്നാം സ്ഥാനമാണ് ഗുജറാത്ത് കരസ്ഥമാക്കിയത്. നൂറിൽ 72 പോയന്റാണ് ഗുജറാത്ത് നേടിയത്. പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്തും തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഒഡീഷ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഈ വിഭാഗത്തിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ആന്ധ്രാപ്രദേശ് 19ാം സ്ഥാനത്തും രാജസ്ഥാൻ 18ാം സ്ഥാനത്തുമാണ്. ബീഹാറാണ് അവസാന സ്ഥാനത്ത്.
അതേസമയം, ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്. മേഘാലയയും മണിപ്പൂരുമാണ് തൊട്ടുപിന്നിൽ. എട്ട് ചെറിയ സംസ്ഥാനങ്ങളിൽ മിസോറാം അവസാന സ്ഥാനത്താണ്.
എട്ട് കേന്ദ്രഭരണ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, ജമ്മു കശ്മീർ ഏറ്റവും ഉയർന്ന ഭക്ഷ്യസുരക്ഷയുള്ള കേന്ദ്രഭരണ പ്രദേശമായി മാറി. അതേസമയം ആൻഡമാൻ നിക്കോബാർ ദ്വീപുകൾ രണ്ടാം സ്ഥാനത്തും ഡൽഹി മൂന്നാം സ്ഥാനത്തുമാണ്. ഭക്ഷ്യസുരക്ഷയുടെ ഏറ്റവും താഴ്ന്ന നിലവാരമുള്ള കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. നൂറിൽ 18 പോയിന്റ് മാത്രമാണ് ലക്ഷദ്വീപ് നേടിയത്.
ഭക്ഷ്യസുരക്ഷ എന്നത് സമൂഹത്തിന്റെ നിർണ്ണായകവും പ്രധാനവുമായ ഘടകമാണ്. മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിലൂടെ ലോകത്തിലെ പത്ത് ശതമാനം ആളുകൾക്കും രോഗം പിടിപെടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. മാത്രമല്ല, 4.2 ലക്ഷം പേരാണ് പ്രതിവർഷം വൃത്തിഹീനമായ ഭക്ഷം കഴിച്ച് മരിക്കുന്നത്. ഇതിൽ 1.2 ലക്ഷം പേർ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നത് മറ്റൊരു വസ്തുത.
Comments