ചെന്നൈ: ജനമനസ്സുകൾ കീഴടക്കിയ പ്രിയ ഗായകൻ എസ്.പി.ബി വിട പറഞ്ഞിട്ട് ഇന്നേയ്‌ക്ക് ഒരു വർഷം. 16 ഭാഷകളിലായി 40,000ലധികം ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച അനുഗ്രഹീതൻ. ആസ്വാദകർക്കൊപ്പം ആടിയും പാടിയും സദസ്സിനെ കൈയിലെടുക്കുന്ന മറ്റൊരു ഗായകനെ നമുക്ക് പരിചിതമല്ല.
1946 ജൂൺ 4ന് ഒരു സാധാരണ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ജനിച്ചു. നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഹരികഥാ കലാകാരനായിരുന്ന പിതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഇതിഹാസ ഗായകൻ, കുട്ടിക്കാലം മുതൽ തന്നെ കടുത്ത സംഗീത പ്രേമിയായിരുന്നു. അദ്ദേഹത്തിന് ഗായിക എസ് പി ശൈലജ ഉൾപ്പെടെ രണ്ട് സഹോദരിന്മാരും അഞ്ച് സഹോദരന്മാരും ഉണ്ട്.
എഞ്ചിനീയറാകാനുള്ള ഉദ്ദേശ്യത്തോടെ അനന്തപൂരിലെ ജെഎൻടിയു എൻജിനീയറിങ് കോളേജിൽ ചേർന്നു. ടൈഫോയ്ഡ് ബാധിച്ച് അദ്ദേഹം പഠനം നേരത്തെ നിർത്തി. എഞ്ചിനീയറിംഗ് പഠനകാലത്ത് അദ്ദേഹം സംഗീതം പിന്തുടരുകയും ഗാന മത്സരങ്ങളിൽ അവാർഡുകൾ നേടുകയും ചെയ്തു. 1964-ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം നേടി. തുടർന്ന് 1966ൽ തെലുങ്ക് നടൻ പത്മനാഭം ബാലസുബ്രഹ്മണ്യത്തിന്റെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടി സംഗിത ലോകത്തേയ്‌ക്ക് ഉറച്ച കാലുവയ്‌പ്പോടെ എസ്പിബി പ്രവേശിച്ചു.
1980ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന ചിത്രത്തിലൂടെയാണ് ബാലസുബ്രഹ്മണ്യം അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. തെലുങ്ക് ചലച്ചിത്രമേഖലയിൽ നിന്ന് ഉയർന്നുവന്ന എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു. കെ.വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയുടെ ശബ്ദരചന നിർവഹിച്ചത് കെവി മഹാദേവനാണ്.
1981 ഫെബ്രുവരി 8 ന് രാവിലെ 9 മുതൽ രാത്രി 9 വരെ ബെംഗളൂരുവിൽ സംഗീതസംവിധായകനായ ഉപേന്ദ്ര കുമാറിനായി അദ്ദേഹം കന്നഡയിൽ 21 ഗാനങ്ങൾ റെക്കോർഡുചെയ്തു. കൂടാതെ, തമിഴിൽ 19 ഗാനങ്ങളും ഹിന്ദിയിൽ 16 ഗാനങ്ങളും ഒരു ദിവസം റെക്കോർഡ് ചെയ്തു. ഇതോടെ ഗാന ലോകത്ത് ചരിത്രം സൃഷ്ടിക്കുകയായിരുന്നു എസ്.പി.ബി.
ഗായകൻ, സംഗീതസംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ചലചിത്രനിർമ്മാതാവ്, ടിവി അവതാരകൻ എന്നിവയായിരുന്നു എസ്.പി.ബി. എൻടി രാമറാവു, അക്കിനേനി നാഗേശ്വര റാവു, എംജി രാമചന്ദ്രൻ, ശിവാജി ഗണേശൻ, രാജ്കുമാർ, വിഷ്ണുവർധൻ എന്നിങ്ങനെ ദക്ഷിണേന്ത്യൻ നായകന്മാരുടെ മൂന്ന് തലമുറകൾക്കായി അദ്ദേഹം പാടി. പിന്നീട് കൃഷ്ണ, ശോഭൻ ബാബു, കൃഷ്ണം രാജു, അതിനുശേഷം (1970 കളിലും 1980 കളിലും) തെലുങ്കിൽ ചിരഞ്ജീവി, നാഗാർജുന, ബാലകൃഷ്ണ, വെങ്കിടേഷ്, തമിഴിൽ കമൽഹാസൻ, രജനികാന്ത്, മറ്റ് നായകന്മാർ എന്നിവരുടെ സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. ടോളിവുഡിലെ ഇന്നത്തെ നായകന്മാരായ ജൂനിയർ എൻടിആർ, മഹേഷ്ബാബു, പവൻ കല്യാൺ, രവിതേജ, അല്ലു അർജുൻ എന്നിവർക്കുവേണ്ടിയും അദ്ദേഹം പാടി.
കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ നാല് വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങൾക്ക് മികച്ച ദേശീയ പിന്നണി ഗായകനുള്ള ആറ് ദേശീയ ചലച്ചിത്ര അവാർഡുകളും, കൂടാതെ, ആറ് ഫിലിംഫെയർ അവാർഡുകളും അദ്ദേഹം കരസ്ഥമാക്കി. ഇന്ത്യൻ സിനിമയ്‌ക്കുള്ള സംഭാവനകൾക്കായി 2012 ൽ എൻടിആർ ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. സിവിലിയൻ അവാർഡുകളായ പത്മശ്രീ (2001), പത്മഭൂഷൺ (2011) എന്നിവയ്‌ക്കും അദ്ദേഹം അർഹനായി.
2020 ഓഗസ്റ്റ് 5-ന് ബാലസുബ്രഹ്മണ്യത്തിന് കൊറോണ സ്ഥിരീകരിക്കുകയും ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന്, അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
2020 സെപ്റ്റംബർ 7ന്, കൊറോണ നെഗറ്റീവ് ആയെങ്കിലും, ഒരു മാസത്തെ ആശുപത്രിവാസത്തിന് ശേഷം സെപ്റ്റംബർ 25 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
Comments