ആലപ്പുഴ: ആറു വർഷം മുമ്പ് ആലപ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവിൽ കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസാണ് ഭർതൃമതിയായ യുവതിയെ കണ്ടെത്തിയത്. ഭർത്താവിന്റെ സുഹൃത്തിനൊപ്പമാണ് വീട്ടമ്മ നാടുവിട്ടത്.
ആലപ്പുഴ കനകക്കുന്ന് സ്റ്റേഷൻ പരിധിയിൽനിന്ന് 2015ലാണ് വീട്ടമ്മയെ കാണാതായത്. ഇവർ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നമ്പർ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഭർത്താവിന്റെ സുഹൃത്തിനൊപ്പമായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ആലപ്പുഴയിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി. ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോകാനാണ് താൽപര്യമെന്ന് വീട്ടമ്മ അറിയിച്ചതോടെ കോടതി അതിന് അനുവദിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അവർ വീണ്ടും ബംഗളുരുവിലേക്ക് പോയി.
ഭർത്താവിന്റെ സുഹൃത്തും 60 കാരനുമായ വിമുക്ത ഭടനോടൊപ്പമാണ് ഇവർ ആറുവർഷംമുൻപ് നാടു വിട്ടത്. അടുത്തിടെ ഇവർ ഉപയോഗിച്ച ഫോൺ നമ്പർ പൊലീസിന് ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതുവഴി നടത്തിയ അന്വേഷണമാണ് വീട്ടമ്മയെ കണ്ടെത്താൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ബംഗളുരുവിലെത്തിയ പൊലീസ് സംഘം വീട്ടമ്മയെയും ഒപ്പം താമസിച്ചിരുന്ന വിമുക്ത ഭടനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹേബിയസ് കോർപ്പസ് ഹർജി നിലവിൽ ഉള്ളതിനാൽ ഇവിടെ കോടതിയിൽ ഹാജരാക്കി. അന്വേഷണം നിലച്ച കേസ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിർദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. വി. ബെന്നി ഈ ഫയൽ വിശദമായി പരിശോധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെ കണ്ടെത്തിയത്.
Comments