ന്യൂഡൽഹി : രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാൻ സുരക്ഷാ സേന. ഇതിന്റെ ഭാഗമായി ഭീകരർക്ക് സാമ്പത്തിക സഹായം എത്തുന്നത് തടയാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളോട് സഹകരിച്ച് പ്രവർത്തിക്കാനും കേന്ദ്രം നിർദ്ദേശം നൽകി.
അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റ് ഭീകര ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നകാര്യവും, ഇവരിലേക്ക് എത്തുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കുന്നത് സംബന്ധിച്ചുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ഇതിന് പുറമേ മേഖലകളിൽ കൂടുതൽ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും, ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വർദ്ധിപ്പിക്കേണ്ടകാര്യവും യോഗത്തിൽ ചർച്ചയായി.
വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി കമ്യൂണിസ്റ്റ് ഭീകരരെ നേരിടാനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിൽ റോഡുകൾ, പാലങ്ങൾ, പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവ നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്.
ഒഡീഷ, മഹാരാഷ്ട്ര, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, തെലങ്കാന, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അമിത് ഷാ ചർച്ച നടത്തിയത്. അതേസമയം ചർച്ചയിൽ നിന്നും കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ വിട്ടു നിന്നു.
Comments