തൂക്കുകയറിന് മുന്നിലേയ്ക്ക് ചിരിച്ചുകൊണ്ട് കയറിപ്പോയ വിപ്ലവകാരി, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ജ്വലിക്കുന്ന അഗ്നി നക്ഷത്രം, ഭഗത് സിംഗ്. രാജ്യം സ്വന്ത്രമായി വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങളിന്നും നെഞ്ചേറ്റുന്ന പോരാളിയുടെ 114-ാം ജന്മദിനമാണിന്ന്. അവസാന ശ്വാസം വരെ ഭാരതാംബയുടെ വിമോചനത്തിനായി പോരാടിയ ധീരദേശാഭിമാനിയുടെ ജന്മദിനം ആഘോഷിക്കുകയാണ് രാഷ്‌ട്രം.
1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ബൽഗ -ലായപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനികളായ കുഷൻസിംഗിന്റെയും വിദ്യാവതിയുടെയും മകനായാണ് ഭഗത് സിംഗ് ജനിക്കുന്നത്. രാജ്യത്തെയാകെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് നടക്കുമ്പോൾ ഭഗത് സിംഗിന് വയസ്സ് 12. മനുഷ്യ മനസ്സിനെ മരവിക്കുന്ന ആ ബാലനിൽ ദേശഭക്തി ആളിക്കത്താനിടയാക്കി. ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് സിംഗ് അവിടെ നിന്നെടുത്ത ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി തന്റെ മുറിയിൽ സൂക്ഷിക്കുകയും 23- ാം വയസ്സിൽ തൂക്കിലേറ്റും വരെ ആ അഗ്‌നി അണയാതെ സൂക്ഷിക്കുകയും ചെയ്തു.
1920 ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-ാം മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്‌കൂൾ ഉപേക്ഷിച്ചു. ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. പഠനവിഷയങ്ങളിലും പാഠ്യേതരകാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നൽകിയിരുന്നു.
ചരിത്രവും രാഷ്‌ട്രതന്ത്രവും ഭഗതിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. വിപ്ലവം കൊണ്ട് മാത്രമെ ബ്രിട്ടീഷുകാരെ തുരത്താനാകൂ എന്ന് ഭഗത് സിംഗ് വിശ്വസിച്ചു. ഗാന്ധിജിയുടെ അഹിംസയിലൂടെ സ്വാതന്ത്ര്യം നേടുകയെന്ന ആശയത്തോട് പൊരുത്തപ്പെടാൻ പിന്നീട് ഭഗത് സിംഗിന് കഴിയാതെ വന്നു. കാരണം ബ്രിട്ടീഷുകാർ നിരായുധരായ ഇന്ത്യക്കാരെ അത്തരത്തിലാണ് നേരിട്ടത്. കൂടാതെ ചൗരി ചൗരാ സംഭവത്തെ തുടർന്നുണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗത് സിംഗിന്റെ തീരുമാനത്തെ ഉറപ്പിക്കുകയായിരുന്നു. ലാലാ ലജ്പത് റായിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിംഗ് അതിന് കാരണക്കാരനായ പോലീസ് സൂപ്രണ്ട് ജെ.എ സ്‌കോട്ടിനോട് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ചോരക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നൽകേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്. ഈ കൃത്യത്തിനായി ഭഗത് സിംഗും, രാജ് ഗുരുവും, ചന്ദ്രശേഖർ ആസാദും നിയോഗിക്കപ്പെട്ടു. എന്നാൽ സ്‌കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വധിക്കപ്പെട്ടത്. ഈ കർത്തവ്യത്തിൽ പങ്കെടുത്ത ജയഗോപാൽ എന്ന പ്രവർത്തകനാണ് പിന്നീട് കൂറുമാറി ജോൺ സൗണ്ടേഴ്സ് കേസിൽ ഭഗത് സിംഗിനേയും സുഹൃത്തുക്കളേയും ഒറ്റുകൊടുത്തത്.
1930 മെയ് അഞ്ചു മുതൽ 1930 സെപ്തംബർ 10 വരെ നടന്ന വിചാരണയ്‌ക്കൊടുവിൽ സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. മാപ്പപേക്ഷ നൽകിയാൽ വധശിക്ഷയൊഴിവാകുമെന്നിരിക്കേ മാതൃരാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഭഗത്സിംഗ് അടക്കമുള്ള ധീര ദേശാഭിമാനികൾ.
മൃതശരീരങ്ങൾ പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്‌നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലൊഴുക്കി ബ്രട്ടീഷുകാർ പ്രതികാരം തീർത്തു. ഭഗത് സിംഗിന്റെ മൃതശരീരത്തിനെപോലും അവർ ഭയപ്പെട്ടിരുന്നുവെന്ന് വ്യക്തം. വാക്കുകളിലും പ്രവർത്തിയിലും അഗ്നി പടർത്തിയ പോരാളിയായി ഭഗത് സിംഗ് ജനമനസുകളിൽ അനശ്വരനാകുന്നതും അതുകൊണ്ടു തന്നെയാണ്.
Comments