കൊച്ചി: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന കനയ്യകുമാറിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. എഐസിസി ആസ്ഥാനത്ത് എത്തിയ കനയ്യ ചുവന്ന ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ്. കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടുമെന്നും ഹൃസ്വമായ പോസ്റ്റിൽ പരിഹസിക്കുന്നു. അഡ്വ. എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ.
മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാൻ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലും. ഇന്നത്തെ നിലയ്‌ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും.
സിപിഐ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കനയ്യകുമാർ കഴിഞ്ഞ ദിവസമാണ് എഐസിസി ആസ്ഥാനത്ത് എത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബീഹാറിലെ സിപിഐ സംസ്ഥാന കമിറ്റി ഓഫീസിൽ നിന്ന് എസി ഊരി മാറ്റിയാണ് കനയ്യ പാർട്ടി വിട്ടു പോകുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐ ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കനയ്യ രാഹുൽഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. കനയ്യ പാർട്ടി വിടുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ സിപിഐ ദേശീയ നേതൃത്വം നിഷേധിച്ചിരുന്നു.
2019 ലോകസഭാ തെരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിച്ച കനയ്യ ബിജെപി നേതാവിനോട് നാലര ലക്ഷം വോട്ടിന് തോറ്റിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിലും ക്രൗഡ് ഫണ്ടിങ്ങിലൂടെ വലിയ തുക സമ്പാദിച്ചിരുന്നു. എന്നാൽ പണം പാർട്ടി ഫണ്ടിലേക്ക് കൊടുക്കാതിരുന്നതാണ് ദേശീയ നേതൃത്വത്തിന് കനയ്യ അനഭിമിതനായത്. സിപിഐ സംസ്ഥാന ഓഫീസ് സെക്രട്ടറിയെ കനയയുടെ അനുയായികൾ മർദിച്ചതിനെ ചൊല്ലി ദേശീയ നേതൃത്വം പരസ്യശാസനയും നൽകിയിരുന്നു.
Comments