ന്യൂഡൽഹി: വിദേശഫണ്ടുകൾ വാങ്ങി മതപരിവർത്തനം നടത്തിക്കൊണ്ടിരുന്ന സന്നദ്ധസംഘടനയുടെ വിദേശഫണ്ട് ലൈസൻസ് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഹാർവെസ്റ്റ് ഇന്ത്യയെയാണ് വിദേശ നാണയ വിനിമയ നിയന്ത്രണ നിയമപ്രകാരം (എഫ്.സി.ആർ.എ-2010) നിരോധിച്ചത്. അമേരിക്ക കേന്ദ്രീകരിച്ചുള്ള ആഗോള സുവിശേഷ സംഘടനകളുടെ യോഗത്തിൽ കേന്ദ്രസർക്കാറിനെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗവും പ്രസ്താവനകളുമാണ് ഹാർവെസ്റ്റ് നടത്തിയതെന്നും കണ്ടെത്തിയിരുന്നു.
മതവിദ്വേഷം, രാജ്യദ്രോഹം എന്നിവ പ്രചരിപ്പിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്ന സംഘടനയാണ് ഹാർവെസ്റ്റ് ഇന്ത്യ എന്ന പരാതിയാണ് കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്. ലീഗൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറമാണ് പരാതി നൽകിയത്. 2017-18, 2018-19, 2019-20 കാലയളവിൽ 19.6 കോടിരൂപയാണ് വിദേശഫണ്ടായി ഹാർവെസ്റ്റ് സ്വീകരിച്ചതെന്നും ഇതിന്റെ നല്ലൊരു ഭാഗം ഉപയോഗിച്ചിരുന്നത് മതപരിവർത്തനങ്ങൾക്കാണെന്നും കണ്ടെത്തിയിരുന്നു.
ഹാർവെസ്റ്റിന് വരുന്ന വിദേശഫണ്ടുകൾ ഉപയോഗിച്ച് അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ക്ഷയരോഗ നിവാരണ കേന്ദ്രങ്ങൾ, മറ്റ് ആരോഗ്യ രക്ഷാ പ്രവർത്തനം എന്നിവ നടത്തുന്നതായാണ് രേഖകളിൽ ഉള്ളത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളുടെ മറവിൽ വരുന്നത് വിദേശഫണ്ടുകളാണ്. മതപരിവർത്തനമാണ് ഇത്തരം ഫണ്ടുകൾ ഉപയോഗിച്ച് നിരന്തരം നടത്തുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവിശേഷ കേന്ദ്രങ്ങളാണ് ഹാർവെസ്റ്റിനെ സഹായിച്ചിരുന്നത്. ധനസഹായ അപേക്ഷയിൽ ഇന്ത്യയിലെ ക്രൈസ്തവരെല്ലാം നരേന്ദ്രമോദി ഭരണകൂടത്തിന്റെ കീഴിൽ അടിച്ചമർത്തപെടുകയാണെന്നും കഷ്ടപ്പാടിലാണെന്നും രേഖപ്പെടുത്തിയിരുന്നു. ‘ഞങ്ങളിപ്പോൾ ഹിന്ദു ഭരണത്തിന്റെ കീഴിലാണ്. പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ ഒരു ക്രിസ്ത്യാനിയും വേണ്ട എന്ന നിലപാടാണുള്ളത്. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനാണ് ആഗ്രഹം. നിരവധി മിഷണറിമാരാണ് കൊല്ലപ്പെടുന്നത്. വരുന്ന ഇലക്ഷനിൽ ക്രൈസ്തവർക്ക് അനുകൂലമായ ഭരണകൂടം ഉണ്ടാകാൻ സഹായിക്കണം. എല്ലാവരും പ്രാർത്ഥിക്കണം ‘ 2018ലെ അമേരിക്കയിലെ മിഷൻ സമ്മേളനത്തിൽ ഹാർവെസ്റ്റ് സെക്രട്ടറി സുരേഷ് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപവും ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു.
Comments