ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വന്തമാക്കാനുളള ലേലത്തിൽ ടാറ്റാ ഗ്രൂപ്പ് വിജയിച്ചുവെന്ന മാദ്ധ്യമ വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ. ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റ് വിഭാഗം സെക്രട്ടറിയാണ് ഈ വാർത്ത നിഷേധിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞ് സർക്കാർ നേരിട്ട് മാദ്ധ്യമങ്ങളെ അറിയിക്കുമെന്ന് ട്വിറ്ററിൽ സെക്രട്ടറി വ്യക്തമാക്കി.
രാവിലെയാണ് എയർ ഇന്ത്യയെ സ്വന്തമാക്കാനുളള ശ്രമത്തിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായി ബ്ലൂംബർഗ് വാർത്ത പുറത്തുവിട്ടത്. മറ്റ് മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ വിഷയം സജീവ ചർച്ചയായി. തുടർച്ചയായ നഷ്ടവും ബാദ്ധ്യതയുമാണ് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള സർക്കാർ തീരുമാനത്തിലേക്ക് നയിച്ചത്.
ടാറ്റാ ഗ്രൂപ്പിനെക്കൂടാതെ സ്‌പൈസ് ജെറ്റ് സ്ഥാപകൻ അജയ് സിംഗ് ഉൾപ്പെടെയുളളവർ ബിഡ് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. രാവിലെ പുറത്തുവന്ന വാർത്തകൾ ടാറ്റാ ഗ്രൂപ്പും സ്ഥിരീകരിച്ചിരുന്നില്ല.
1932 ൽ ടാറ്റാ എയർലൈൻസ് ആയിരുന്നു എയർ ഇന്ത്യയുടെ പൂർവ്വരൂപം. പിന്നീട് 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം കമ്പനി ദേശസാൽക്കരിക്കുകയായിരുന്നു. 2020 ജനുവരിയിൽ ഓഹരി വിറ്റഴിക്കൽ നടപടികൾ ആരംഭിച്ചുവെങ്കിലും കൊറോണ വ്യാപനം മൂലം താമസിക്കുകയായിരുന്നു. 2021 ഏപ്രിലിലാണ് താൽപര്യമുളളവരോട് ബിഡ് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചത്.
Comments