തിരുവനന്തപുരം : ജീവിതത്തിലുടനീളം താൻ വേട്ടയാടപ്പെടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. കേസിൽ തനിക്കെതിരെ ഏത് ഏജൻസിയ്ക്ക് വേണമെങ്കിലും അന്വേഷണം നടത്താം. തെറ്റ് ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്ത പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
കേസ് വിജിലൻസ് അന്വേഷിക്കണം. വസ്തുതയെന്തെന്ന് പുറത്തുവരണം. സത്യം സമൂഹത്തിന് മുൻപിൽ കൊണ്ടുവരാൻ അവസരം കിട്ടേണ്ടത് തന്റെ കൂടി ആവശ്യമാണ്. തന്നെ വേട്ടയാടാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുഖ്യമന്ത്രി അറിയാതെ വിജിലൻസ് അന്വേഷണം ഒന്നും നടക്കില്ല. തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പല തവണ പറഞ്ഞിട്ടുണ്ട്. എത്രയോ കാലം അംഗരക്ഷകരുടെ കാവലിൽ ജീവിച്ചിട്ടുണ്ട്. ജീവിതത്തിൽ നിന്നും തുടച്ചു നീക്കാൻ തീരുമാനിച്ച ഒരു പാർട്ടി അത് നടക്കില്ലെന്ന് കണ്ടപ്പോൾ കേസുകളിൽപ്പെടുത്തി രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
വ്യാജ പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന്റെ കേസ് സിബിഐയോ സിബിസിഐഡിയോ അന്വേഷിക്കട്ടെ. ജുഡീഷ്യൽ അന്വേഷണം നടത്തട്ടെയെന്നും സുധാകരൻ പറഞ്ഞു.
സുധീരനോട് എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനു താല്പര്യം ഉണ്ടങ്കിൽ പരിഹരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments