ന്യൂഡൽഹി: അതിർത്തി സുരക്ഷ സേനയുടെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിൽ ത്രിപുരയിൽ നിന്നും 410 കിലോ കഞ്ചാവ് പിടികൂടി. പ്രദേശത്തെ മൂന്ന് ഗ്രാമങ്ങളിൽ നിന്നായി ഏകദേശം 61.50 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് സേന പിടികൂടിയത്. ഇതോടൊപ്പം 2.16 ലക്ഷം രൂപ വിലവരുന്ന 1,080 പാക്കറ്റ് ബീഡികളും പിടികൂടിയിട്ടുണ്ട്.
അതിർത്തി സുരക്ഷ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. തുടർന്ന് പശ്ചിമ ത്രിപുരയിലെ ഭൂട്ടാങ് ബാരി ഗ്രാമത്തിൽ നിന്നുമാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം സേന കണ്ടെത്തിയത്. മൂന്ന് വലിയ കണ്ടെയ്‌നറുകളിലും, രണ്ട് പ്ലാസ്റ്റിക് ഭരണികളിലും ആറ് ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ദിലീപ് ദേബ്ബർമ, മനേന്ദ്ര ദേബ്ബർമ, ബിമൽ സാഹ എന്നിവരുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവരെ പോലീസിന് കൈമാറിയതായി സേന അറിയിച്ചു. കൂടാതെ മൂന്ന് കിലോ കഞ്ചാവും 100 കുപ്പികളിൽ സുക്ഷിച്ചിരുന്ന നിരോധിത മരുന്നുകളും മറ്റ് ലഹരി വസ്തുക്കളും ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും സേന പിടികൂടിയിട്ടുണ്ട്.
Comments