ന്യൂഡൽഹി: നടൻ അരവിന്ദ് ത്രിവേദിയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമാനന്ദ് സാഗർ അണിയിച്ചൊരുക്കിയ രാമായണ പരമ്പരയിലെ രാവണന്റെ കഥാപാത്രത്തിലൂടെയാണ് അരവിന്ദ് ത്രിവേദി ജനശ്രദ്ധ നേടിയത്. ഹൃദയാഘാതത്തെ തുടർന്നായാരുന്നു ത്രിവേദിയുടെ അന്ത്യം.
‘മികച്ച നടൻ എന്നതിലുപരി പൊതുജനസേവനത്തിൽ തത്പരനായിരുന്ന അരവിന്ദ് ത്രിവേദിയെ നമുക്ക് നഷ്ടമായി. അദ്ദേഹം അവിസ്മരണീയമാക്കിയ രാമായണ പരമ്പരയിലെ രാവണന്റെ കഥാപാത്രം ത്രിവേദിയുടെ ഓർമ്മകൾ അനശ്വരമാക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അർപ്പിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിക്കു പുറമെ രാമായണ പരമ്പരയിലെ ലക്ഷ്മണന്റെ കഥാപാത്രം അവതരിപ്പിച്ച നടൻ സുനിൽ ലഹ്രിയും, സീതയുടെ കഥാപാത്രം അവതരിപ്പിച്ച ദീപിക ചിക്കാലിയയും ത്രിവേദിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
നാൽപ്പത് വർഷം നീണ്ട സിനിമ ജീവിതത്തിൽ ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് ചലച്ചിത്ര ലോകത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തിയ അനുഗ്രഹീത കലാകാരനാണ് അരവിന്ദ ത്രിവേദി. രാമായണത്തിനു പുറമെ ദൂർദർശനിലൂടെ സംപ്രേക്ഷണം ചെയ്ത വിക്രം ഔർ വേതാളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിനു പുറമെ രാഷ്‌ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു ത്രിവേദി. 1991 മുതൽ 1996 വരെ ബിജെപിയുടെ സ്ഥാനാർത്ഥിയായി സബർകഥ മണ്ഡലത്തിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട പാർലമെന്റ് അംഗം കൂടിയായിരുന്നു അദ്ദേഹം.
Comments