ഗുവാഹത്തി: ജയിലിനുള്ളിൽ ഒരു മാസത്തിനിടെ നൂറോളം എച്ച്‌ഐവി കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അസമിലെ രണ്ട് ജയിലുകളിലെ കണക്കുകളാണിത്. നഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഒരു മാസത്തിനിടെ കൂട്ടത്തോടെ എച്ച്‌ഐവി കേസുകൾ റിപ്പോർട്ട് ചെയ്തത്. ജയിലിൽ നടത്തിയ മെഡിക്കൽ ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്.
അസമിലെ ഏറ്റവും കൂടുതൽ തടവുപുള്ളികളുള്ള ജില്ലയാണ് നാഗോൺ. ജയിലിലുള്ള മിക്ക തടവുപുള്ളികൾക്കും ഇവിടെ എത്തുന്നതിന് മുൻപേ രോഗം ബാധിച്ചിരുന്നതായി നാഗോൾ ഹെൽത്ത് സർവ്വീസ് ജോയിന്റ് ഡയറക്ടർ പറഞ്ഞു. മയക്കുമരുന്നിന് അടിമയായ നിരവധി പേർ ജയിലിൽ എത്തിയിട്ടുണ്ട്. അവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
സെൻട്രൽ ജയിലിലെ 40 പേർക്കും സ്‌പെഷ്യൽ ജയിലിലെ 45 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ജയിലിൽ മയക്കുമരുന്ന് ഉപയോഗിച്ചേക്കാമെന്ന ആരോപണം ജയിൽ അധികൃതർ നിഷേധിച്ചു. വിഷയം ഗൗരവകരമായി കാണുന്നുവെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജയിലിൽ നിന്നും മോചിക്കപ്പെട്ടവരെയും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments