ഇസ്ലാമാബാദ് : ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ. പഞ്ചാബ്, സിന്ധ്, ഖൈബർ പക്തുൻഖ്വ എന്നീ പ്രവിശ്യകളിലാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറഞ്ഞു. കൊറോണ വ്യാപനത്തിനിടെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് മുഴുവൻ പ്രതിരോധ സംവിധാനങ്ങളെയും താളം തെറ്റിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് മേഖലകളിൽ ഡെങ്കിപ്പനി ബാധ രൂക്ഷമായത്. കൊറോണയെ തുടർന്ന് പ്രദേശങ്ങളിലെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. അതിനാൽ ഭൂരിഭാഗം ആശുപത്രികളും ഡെങ്കിപ്പനി രോഗികളെ പ്രവേശിപ്പിക്കാതെ വീട്ടിലേക്ക് തന്നെ മടക്കി അയക്കുകയാണ്. ചിലയിടങ്ങളിൽ കൊറോണ രോഗികൾക്കൊപ്പം കിടത്തിയാണ് ഡെങ്കിപ്പനി ബാധിതരെയും ചികിത്സിക്കുന്നത്. ഇതിനിടെ ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ പഞ്ചാബിൽ സർക്കാർ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടിയതോടെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് ആരോഗ്യഅടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അവധിയിൽ പോയ മുഴുവൻ ഡോക്ടർമാരോടും ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
അടുത്തിടെ പാകിസ്താനിലുണ്ടായ ശക്തമായ മഴയാണ് ഡെങ്കിപ്പനി ബാധയ്‌ക്ക് കാരണമായത് എന്നാണ് വിവരം. ദിവസങ്ങളോളം നീണ്ടു നിന്ന മഴയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഇവിടങ്ങളിൽ വെള്ളം കെട്ടി നിന്നത് കൊതുകുകൾ പെറ്റുപെരുകുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ.
Comments