കൊല്ലം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസിൽ വിധി അറിയാൻ കോടതിയിൽ തടിച്ചു കൂടിയത് നൂറ് കണക്കിന് ആളുകൾ. രാവിലെ മുതൽ കോടതി പരിസരത്തേക്ക് ഉത്രയുടെ നാട്ടുകാരും തദ്ദേശവാസികളും അടക്കമുളളവർ എത്തി തുടങ്ങിയിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കേസ് പൊതുസമൂഹത്തെ എത്രത്തോളം സ്വാധീനിച്ചുവെന്നതിന് തെളിവായി മാറി ഈ ആൾക്കൂട്ടം.
കേസിന്റെ വിധി പ്രസ്താവം സംബന്ധിച്ച വാർത്തകൾ ദിവസങ്ങൾക്ക് മുൻപ് തന്നെ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലെ ആറാം നമ്പർ മുറിയിലാണ് കേസ് പരിഗണിച്ചത്. രാവിലെ എട്ട് മണിയോടെ തന്നെ സൂരജിനെ കോടതിയിലെത്തിക്കുന്നത് കാണാനായി ആളുകൾ ഇവിടേക്ക് എത്തി തുടങ്ങിയിരുന്നു. കൊറോണ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകളെ നിയന്ത്രിക്കുന്നത് പോലീസിനും തലവേദനയായി.
കോടതിയുടെ വരാന്തയിൽ പോലും ആളുകൾ തിങ്ങിക്കൂടി നിന്നു. 12 മണിയ്‌ക്ക് മുൻപു തന്നെ ഉത്രയുടെ ബന്ധുക്കൾ കോടതിയിൽ എത്തി. തിരക്കിനിടിയിൽ കോടതി മുറിയിൽ എത്താൻ ഇവരും വളരെ ബുദ്ധിമുട്ടി. ഇതിന് ശേഷം അതീവ സുരക്ഷയിൽ 12. 15 ഓടെയാണ് സൂരജിനെ കോടതിയിൽ എത്തിച്ചത്. ആൾക്കൂട്ടം പ്രകോപിതരാകാനുളള സാദ്ധ്യത മുൻനിർത്തി പോലീസും ജാഗ്രത പുലർത്തിയിരുന്നു.
Comments