തിരുവനന്തപുരം : അന്തരിച്ച സിനിമാ നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 10.30 മുതൽ ഭൗതികദേഹം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്കാണ് സംസ്‌കാരം.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിരിക്കേ ഇന്നലെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടക കളരിയിൽ നിന്നാണ് നെടുമുടി സിനിമയിൽ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ , തകര എന്നീ സിനിമകൾ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Comments