തിരുവനന്തപുരം: കേരളത്തിൽ സ്ത്രീധന പീഡനങ്ങളും അത് മൂലമുണ്ടാകുന്ന മരണങ്ങളും കൂടി വരുമ്പോഴും ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് നിയമസഭ രേഖകൾ. സംസ്ഥാനത്ത് 2016ന് ശേഷം സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു കേസിൽ പോലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ് രേഖകൾ പറയുന്നത്. മുൻമന്ത്രി തിരുവഞ്ചൂരിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. 2016 മുതൽ 2021 വരെ പോലീസ് ഇത്തരത്തിലുള്ള എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിന് 90 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചത്. 2016ൽ 13ഉം, 2017ൽ 17ഉം, 2018ൽ 9ഉം, 2019ൽ 11ഉം, 2020ൽ 8ഉം, 2021 സെപ്തംബർ വരെ 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1961ലെ സ്ത്രീധന നിരോധന നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആകെയുള്ള 90 കേസുകളിൽ വെറും 59 എണ്ണത്തിന് മാത്രമാണ് ചാർജ്ജ് ഷീറ്റ് സമർപ്പിച്ചിരിക്കുന്നത്. 2016ൽ 12ഉം, 2017ൽ 16ഉം, 2018ൽ 5ഉം, 2019ൽ 9ഉം, 2020ൽ 7ഉം, 2021ൽ 10ഉം കേസുകളിലാണ് ചാർജ്ജ്ഷീറ്റ് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പോലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.
കുറ്റവാളികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് സാധിക്കാതെ വരുന്നതാണ് പ്രതികൾക്ക് ഇത്തരം കേസുകളിൽ രക്ഷയാകുന്നത്. അതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ ചെയ്താലും ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന പേടി ഭൂരിഭാഗത്തിനുമില്ല. സംസ്ഥാനത്ത് പ്രതിവർഷം 2000ത്തിലധികം ഗാർഹിക പീഡനക്കേസുകൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇതിന്റെ പത്തിലൊന്ന് പോലും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസായി സർക്കാർ റെക്കോർഡുകളിൽ രേഖപ്പെടുത്തുന്നില്ലെന്നാണ് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അതിൽ തന്നെ ഒരു കേസിൽ പോലും കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തത്, ഇത്തരം അതിക്രമങ്ങൾ കൂടുന്നതിനും കാരണമാകുന്നു.
സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ഐപിസി പ്രകാരമാണ് ശിക്ഷ ലഭിക്കുക. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും കുറഞ്ഞത് അഞ്ച് വർഷത്തേക്കുള്ള തടവിനും 15,000 രൂപയോ അല്ലെങ്കിൽ സ്ത്രീധന തുക ഇവയിൽ ഏതാണോ കൂടുതൽ ആ തുകയ്‌ക്കും പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണ്. സ്ത്രീധനം ആവശ്യപ്പെട്ടാൽ പോലും ആറ് മാസം മുതൽ രണ്ട് വർഷം വരെ നീളുന്ന തടവുശിക്ഷയും കൂടെ 10,000 രൂപ വരെ പിഴയോ കിട്ടിയേക്കാം. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തി പോലും ശിക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ടായിരിക്കുന്നത്. കേരളത്തെ സ്ത്രീധന മുക്തമാക്കും എന്ന പ്രഖ്യാപനം 2019ൽ കേരള സർക്കാർ നടത്തിയിരുന്നു. എന്നാൽ അതിന് ശേഷമുള്ള വർഷങ്ങളിൽ സ്ത്രീധന പീഡന കേസുകൾ വർദ്ധിക്കുകയാണുണ്ടായത്. പ്രഖ്യാപനങ്ങൾ നടത്തുന്നതൊഴിച്ചാൽ സർക്കാർ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാത്തതാണ് ഇതിന് പ്രധാന കാരണം.
Comments