ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായി മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെയെ നിയമിച്ചു. രണ്ട് വർഷമാണ് കാലാവധി. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കീഴിലുളള നിയമനകാര്യ വിഭാഗം സെക്രട്ടറി ദീപ്തി ഉമാശങ്കറാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നീ നിലകളിൽ കഴിവ് തെളിയിച്ച ഉന്നത ഉദ്യോഗസ്ഥനാണ് അമിത് ഖാരെ. കഴിഞ്ഞ മാസമാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മുൻ ക്യാബിനറ്റ് സെക്രട്ടറി പി കെ സിൻഹ, മുൻ സെക്രട്ടറി അമർജീത് സിൻഹ എന്നിവർ സ്ഥാനം ഒഴിഞ്ഞിരുന്നു.
1985 ബീഹാർ-ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഖാരെ വിവിധ മന്ത്രാലയങ്ങളിൽ പ്രവർത്തന മികവ് തെളിയിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്നത്. 2020ൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്നിൽ പ്രവർത്തിച്ചത് ഖാരെയുടെ നേതൃത്വത്തിലായിരുന്നു. ദാരിദ്ര്യരേഖയ്‌ക്ക് കീഴിലുളള സ്ത്രീകൾക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകാനുളള പദ്ധതിയായ ഉജ്വൽ യോജന നടപ്പാാക്കിയതിൽ ഖാരെ പ്രമുഖ പങ്ക് വഹിച്ചിരുന്നു.
Comments