ന്യൂഡൽഹി : രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പ്രയത്‌നിച്ച തികഞ്ഞ ദേശീയവാദിയാണ് വിനായക് ദാമോദർ സവർക്കർ എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മികച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹത്തെ അപമാനിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉദയ് മഹൂക്കറിന്റെ ‘വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ’എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്തും പരിപാടിയിൽ പങ്കെടുത്തു.
സവർക്കർ ഒരു വ്യക്തിയല്ല ചിന്താധാരയാണ്. ഭാരതത്തിലെ ദേശീയവാദികളുടെ വീരപുരുഷനാണ് അദ്ദേഹം. എന്നാൽ ആ വീരപുരുഷന്റെ ജീവിതം യാഥാർത്ഥ്യം മറച്ചു വെച്ച് തെറ്റിധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മാർക്‌സിസ്റ്റ്, ലെനിൻ ചിന്താഗതി ഉള്ളവരാണ് അദ്ദേഹത്തെ ഫാസിസ്റ്റ് എന്നും നാസി എന്നും വിളിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ദേശീയവാദിയായ വീർ സവർക്കറെക്കുറിച്ച് വായിക്കുക എന്നത് നിസാരമായ കാര്യമല്ല. വളരെയധികം പ്രയത്‌നവും ഗവേഷണവും ഈ പുസ്തകത്തിന് പിന്നിലുണ്ട്. സവർക്കറിന്റെ ജീവിതം ഒരു പുസ്തകത്തിൽ ഒതുക്കാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. പുസ്തകം മികച്ച രീതിയിൽ പൂർത്തീകരിച്ച എഴുത്തുകാരനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സവർക്കറിന്റെ ജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ദേശീയ നായകന്മാരെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടാവുക. എന്നാൽ അവരെപ്പറ്റി ഒരു കാഴ്ചപ്പാട് ഉണ്ടാകുന്നത് ശരിയല്ല. സവർക്കർ എന്നും ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരിക്കുമെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
Comments