പാറ്റ്‌ന : ബിഹാറിൽ പൂജാരിയെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ദർഭംഗ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ കങ്കാളി ക്ഷേത്രത്തിലെ പൂജാരിയാണ് കൊല്ലപ്പെട്ടത്. അതേസമയം അക്രമി സംഘത്തിലെ ഒരാളെ ഭക്തർ മർദ്ദിച്ച് കൊന്നു.
വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം പൂജാരിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമം തടഞ്ഞ ഭക്തനും വെടിയേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ പൂജാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമി സംഘത്തെ ഭക്തർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒരാളൊഴികെ ബാക്കിയെല്ലാവരും വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. പിടികൂടിയ ആളെ ഭക്തർ മർദ്ദിച്ച് അവശനാക്കി. പോലീസ് എത്തിയപ്പോഴേക്കും ഇയാൾ മരിക്കുകയായിരുന്നു. അക്രമികളുടെ മറ്റൊരു വാഹനവും ഭക്തർ നശിപ്പിച്ചു.
പൂജാരിയ്‌ക്ക് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നതായാണ് വിവരം. നിരന്തരമായ ഭീഷണിയെ തുടർന്ന് പൂജാരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
അതേസമയം രാവിലെ മുതൽ ക്ഷേത്ര പരിസരത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് ഭക്തരുടെ ആവശ്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികൾക്കായി ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
Comments