തിരുവനന്തപുരം : സ്വാതന്ത്ര്യ സമര നായകൻ വീർ സവർക്കർക്ക് നേരെ നടക്കുന്ന നിരന്തര മാദ്ധ്യമ അവഹേളനത്തിൽ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. സർവർക്കറോടുള്ള നന്ദികേട് രാജ്യത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സവർക്കറെ മഹാനാക്കുന്നത് എന്തിന് എന്ന വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്. സവർക്കറോട് എന്തിന് ഈ നന്ദികേട് എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ സവർക്കറെ അപമാനിക്കുന്നവരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ സായുധ സംഗ്രാമത്തിലെ മഹാരഥി, വിപ്‌ളവത്തിന്റെ രാജകുമാരൻ സവർക്കറെ അപമാനിക്കുന്നതിലും ഒരതിര് വേണ്ടേ? കേരളത്തിലെ ഒരു വിഭാഗം സവർക്കറെ വല്ലാതെ അപമാനിക്കുന്നത് കണ്ടു. എന്ത് തെറ്റാണ് സവർക്കർ ചെയ്തത്? നിങ്ങൾ ഞങ്ങൾക്ക് വെളിച്ചം തന്നില്ലെങ്കിൽ ഞങ്ങൾ ഇരുട്ടിൽ സമ്മേളിച്ച് മുന്നേറുമെന്ന് ബ്രിട്ടീഷ് നാട്ടിൽ അവരുടെ മുഖത്ത് നോക്കി പറഞ്ഞ ദേശാഭിമാനിയാണ് സവർക്കർ.
ബ്രിട്ടീഷുകാർ നടത്തിയ വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചതിന് ആദ്യമായി പുറത്താക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയാണ് സവർക്കർ. ബ്രിട്ടനിലെ ബാരിസ്റ്റർ ബിരുദം നിഷേധിക്കപ്പെട്ട ഇന്ത്യൻ പോരാളിയാണ് സവർക്കർ. ഏതെങ്കിലുമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് നിഷേധിച്ചിട്ടുണ്ടോ ആ പുസ്തകത്തിന്റെ രചയിതാവാണ് സവർക്കർ. വിദേശ മണ്ണിൽ വച്ച് ആദ്യമായി ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത ഇന്ത്യൻ തടവുകാരനാണ് സവർക്കർ. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരുടെയെങ്കിലും അറസ്റ്റ് ആദ്യം അന്താരാഷ്‌ട്ര കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ ആ പോരാളിയുടെ പേരാണ് സവർക്കർ . വെളിച്ചം പോലും കടക്കാത്ത അന്തമാൻ സെല്ലുലാർ ജയിലിൽ ക്രൂര മർദ്ദനത്തിന് ഇരയായി എണ്ണയാട്ടുന്ന ചക്കിൽ ദിവസങ്ങളോളം കാളക്ക് പകരം ബ്രിട്ടീഷുകാർ പൂട്ടിയിട്ട്
എണ്ണയാട്ടിച്ചിട്ടും തലകുനിക്കാതെ കയ്യിൽ കിട്ടിയ തകിട് കഷണം കൊണ്ട് ഭാരതമാതാവിന്റെ സ്വാതന്ത്ര്യം ചുമരിൽ രചിച്ച തടവ് പുള്ളിയാണ് സവർക്കർ .
യൗവ്വന ജീവിതത്തിന്റെ സിംഹഭാഗവും കാരാഗ്രഹത്തിൽ ക്രൂരമർദ്ദനം സഹിച്ച് കഴിഞ്ഞ ഒരേ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് സവർക്കർ. അന്തമാൻ ജയിലിൽ നിന്ന് പുറത്ത് വന്നിട്ടും, ഇന്ത്യയിലെ ജയിലിലും പിന്നീട് 14 വർഷം വീട്ടുതടങ്കലിലും കഴിഞ്ഞ വീരസവർക്കോറോട് ചിലർ കാണിക്കുന്ന നന്ദികേട് സ്വരാജ്യത്തോട് കാണിക്കുന്ന ക്രൂരതയാണ്. അവരുടെ ലക്ഷ്യം മറ്റൊന്നാണ്. അവർ ആധുനിക ജയചന്ദ്രന്മാരാണ്. സവർക്കർ മാപ്പെഴുതി ജയിലിൽ നിന്ന് വെളിയിൽ വന്നു എന്നാണ് ഈ കൂട്ടരുടെ വാദം. ഗാന്ധിജി തടവുകാരെ പുറത്ത് വിടാൻ മാപ്പെഴുതിയ സന്ദർഭം ഉണ്ടായിട്ടില്ലേ?
1921 ലെ നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് അലി സഹോദരന്മാരടക്കമുള്ളവരോട് മാപ്പെഴുതി കൊടുക്കാൻ ഗാന്ധിജി പറഞ്ഞിട്ടില്ലേ? ആദ്യമായി നെഹ്രു ജയിൽ മോചിതനായത് മോട്ടിലാൽ നെഹ്രു മാപ്പ് എഴുതി നൽകിയിട്ടല്ലേ ? സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതു കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികൾ ജീവിതം മുഴുവൻ ജയിലിൽ കിടന്ന് ക്രൂരമായ മർദ്ദനമേറ്റ് നീറി നീറി ചാകണമെന്നാണോ ഇന്നത്തെ
അഭിനവ ജയചന്ദ്രൻമാർ അഗ്രഹിക്കുന്നത്. വീട്ടിലെ സ്വന്തം കാര്യത്തിനല്ല അവർ ജയിലിൽ പോയതെന്നെങ്കിലും ഇവർ ചിന്തിക്കേണ്ടേ? അവരും മനുഷ്യരല്ലേ ? വിവാഹം കഴിച്ച ശേഷം ഒരു ദിവസം പോലും ഭാര്യയുമായി ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ദീർഘനാൾ ജയിലിൽ കഴിഞ്ഞ ഒരേ ഒരു സ്വാതന്ത്ര്യ സമരസേനാനിയാണ് സവർക്കർ.
അന്തമാൻ ജയിലിൽ നിന്ന് നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെടുന്നത് തെറ്റാണോ? സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ദീർഘനാൾ ജയിലിൽ കിടന്നവർ പുറത്തിറങ്ങാൻ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് തന്നെയാണ് ഗാന്ധിജിയും സുബ്ബാഷ് ചന്ദ്ര ബോസും അടക്കം പറഞ്ഞിട്ടുള്ളത്. ഇതിനെ വ്യാഖ്യാനിച്ച് അപമാനിക്കുന്നവർ ക്രൂരരാണ്. അവരുടെ ഉള്ളിൽ മറ്റെന്തോ ഹിഡൻ അജണ്ടയുണ്ട്. സ്വതന്ത്ര ഇന്ത്യ ആദരിച്ച സവർക്കറെയാണ് ഈ ക്രൂരർ അപമാനിക്കുന്നത്. ഇത് നന്ദികേടാണ്. കേരളത്തിന് നാണക്കേടാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മാദ്ധ്യമം നടത്തിയ സവർക്കർ വിചാരണയെ ഈ വരികളിലൂടെ ശക്തമായി അപലപിക്കുന്നു. അഫ്ഗാനിസ്ഥാനിൽ സ്വാതന്ത്ര്യത്തിന്റെ വസന്തം വന്നിരിക്കുന്നു എന്നെഴുതിയ മാദ്ധ്യമമാണ് ഈ വിചാരണക്ക് പിന്നിൽ എന്നുള്ളത് കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിക്കാം , ഇവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. രാജ്യ വിരുദ്ധത കൂടപ്പിറപ്പായ ഇവരുടെ സവർക്കർ വിചാരണയെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നെറികേട് എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു.
Comments