ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലിക വാദികളുടെ ആക്രമണം. നൊക്കാലി ജില്ലയിലെ ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ് ) ക്ഷേത്രം മതമൗലികവാദികൾ അടിച്ചു തകർത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിനുള്ളിലേക്ക് ആയുധങ്ങളുമായി എത്തിയ അക്രമി സംഘം മുഴുവൻ അടിച്ചു തകർക്കുകയായിരുന്നു. സംഭവ സമയം ക്ഷേത്രത്തിൽ ഉണ്ടായിരുന്ന വിശ്വാസികളെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു. സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അടിച്ചുതകർത്ത ശേഷം ക്ഷേത്രത്തിനുള്ളിൽ തീയിട്ടാണ് മതമൗലികവാദികൾ മടങ്ങിയത്.
ആക്രമണത്തിൽ ക്ഷേത്രം പൂർണമായും തകർന്നു. ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങൾ ബംഗ്ലാദേശിലെ ദുർഗാപൂജ പന്തലുകൾക്ക് നേരെയും ഹിന്ദുക്കൾക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടന്നത്. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന സംഭവവും എന്നാണ് വിലയിരുത്തൽ. മതമൗലികവാദികളുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
അതേസമയം സംഭവത്തിൽ ശക്തമായ നടപടിവേണമെന്ന് ഇസ്‌കോൺ ക്ഷേത്ര അധികൃതർ പറഞ്ഞു. ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സുരക്ഷ ഉറപ്പാക്കണം. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Comments