തിരുവനന്തപുരം: വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിർദ്ദേശം നൽകി മന്ത്രി വീണ ജോർജ്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി നിർദ്ദേശം നൽകി.
ആശുപത്രികളിൽ ആവശ്യമെങ്കിൽ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കൊറോണ പ്രോട്ടോകോൾ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാർപ്പിക്കും. ക്യാമ്പുകളിൽ ആവശ്യമെങ്കിൽ ആന്റിജൻ പരിശോധന നടത്തും. ഇവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.
മഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കും സാദ്ധ്യതയുണ്ട്. കൊറോണ കാലത്ത് പകർച്ചവ്യാധിയുണ്ടാകാതിരിക്കാൻ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകുകൾ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കൊതുക് മുട്ടയിടാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കി കളയണം. വീടുകളും സ്ഥാപനങ്ങളും ആഴ്ചയിൽ ഒരിക്കൽ ഡ്രെെഡേ ആചരിക്കണം.
മലിനജല സമ്പർക്കത്തിലൂടെ എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി ഡോക്സി കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്. മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന സന്നദ്ധ പ്രവർത്തകരുൾപ്പെടെയുള്ളവർ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സ ഉറപ്പാക്കിയാൽ സങ്കീർണതകളും മരണവും ഒഴിവാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
Comments