ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നൊക്കാലി ജില്ലയിലെ ജെഎം സെൻ ഹാൾ ക്ഷേത്രത്തിലാണ് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അന്ദർകില ജുമാ മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയ മതമൗലികവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രാർത്ഥനയ്‌ക്ക് ശേഷം മസ്ജിദിൽ ഗൂഢാലോചന നടത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിൽ 30 പേർക്കാണ് പരിക്കേറ്റത്.
ക്ഷേത്രത്തിലെ ദുർഗാപൂജ പന്തൽ അക്രമികൾ നശിപ്പിച്ചു. വിഗ്രഹങ്ങളും മതമൗലികവാദികൾ അടിച്ചു തകർത്തു. തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവർ അതിക്രൂരമായി മർദ്ദിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് ബാരിക്കേഡുകൾ ഉപയോഗിച്ച് സുരക്ഷയൊരുക്കിയിരുന്നു. ഇത് തകർത്താണ് അക്രമി സംഘം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തയിരിക്കുകയാണ്. ഹിന്ദു വിശ്വാസികൾക്കെതിരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് പ്രദേശത്ത് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പല ഭാഗങ്ങളിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ വിവിധയിടങ്ങളിലായി ഉണ്ടായ മതമൗലികവാദികളുടെ ആക്രമണങ്ങളിൽ ഇതുവരെ അഞ്ച് ഹിന്ദു വിശ്വാസികൾക്കാണ് ജീവൻ നഷ്ടമായത്. 100 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments