പത്തനംതിട്ട : ശബരിമലയിൽ നാളെയും മറ്റന്നാളും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. പമ്പയാർ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആറന്മുള സത്രക്കടവിലാണ് പമ്പയാർ കരകവിഞ്ഞൊഴുകുന്നത്.
തുലാമാസ പൂജകൾക്കായി ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറന്നത്. നാളെ രാവിലെ മുതൽ അഞ്ച് ദിവസത്തേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പ്രദേശത്ത് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുളളതിനാൽ രണ്ട് ദിവസത്തേക്ക് ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. രണ്ട് ദിവസത്തെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ.
ജില്ലയിലെ വിവിധ പുഴകളിൽ നീരൊഴുക്ക് ശക്തിപ്രാപിച്ച് വരികയാണ്. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
Comments