ഹോങ്കോംഗ്: ചൈന ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധം നയിച്ച ഏഴ് ജനാധിപത്യവാദികൾക്ക് ഹോങ്കോംഗിൽ ജയിൽശിക്ഷ. ഒരു വർഷം വരെയാണ് ഇവർക്ക് ഹോങ്കോംഗ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. നിയമം പ്രാബല്യത്തിൽ വന്നതിന് പിറ്റേന്ന് 2020 ജൂലൈ ഒന്നിന് അത് ചോദ്യം ചെയ്ത് സംഘടിച്ചതിന്റെ പേരിലായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.
ഇപ്പോൾ പ്രവർത്തനം നിലച്ചിരിക്കുന്ന സിവിൽ ഹ്യൂമൻ റൈറ്റ്‌സ് ഫ്രണ്ട് കൺവീനർ ഫിഗോ ചാൻ ഹോ വുൻ ഉൾപ്പെടെ ഒരു വർഷത്തെ കടുത്ത ശിക്ഷയാണ് ലഭിച്ചത്. മുൻ പാർലമെന്റംഗം വൂ ഷീ വായ് മുൻ ജില്ലാ കൗൺസിലർ സാങ് കിൻ ഷിങ് എന്നിവർക്ക് 10 മാസം വീതമാണ് ശിക്ഷ ലഭിച്ചത്. ആറ് മുതൽ എട്ട് മാസം വരെ ജയിൽശിക്ഷ ലഭിച്ചവരുമുണ്ട്. ഇവരുടെ കുറ്റകൃത്യം ഗൗരവമേറിയതാണെന്നായിരുന്നു ജഡ്ജിയുടെ വിലയിരുത്തൽ.
2019 ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ കരുത്താർജ്ജിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ജൂൺ 30 ന് ബീജിങ് ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗിൽ ഏർപ്പെടുത്തിയത്. എന്നാൽ പിറ്റേന്ന് ജൂലൈ ഒന്നിന് തന്നെ ഹോങ്കോംഗിലെ ജനാധിപത്യ വാദികൾ നിയമത്തെ ചോദ്യം ചെയ്ത് തെരുവിലിറങ്ങുകയായിരുന്നു. 370 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്.
ചൈനയിൽ നിന്ന് വിഘടിച്ച് മാറാനുളള നീക്കങ്ങൾ കുറ്റകരമാക്കുന്നതായിരുന്നു ദേശീയ സുരക്ഷാ നിയമം. സർക്കാരിനെ ചോദ്യം ചെയ്യുകയോ ഇത്തരം നീക്കങ്ങൾ നടത്തുകയോ ചെയ്താൽ ജീവിതകാലം മുഴുവൻ തടവിൽ കിടക്കാനുളള വകുപ്പുകളാണ് നിയമത്തിൽ ഉള്ളത്.
Comments