സോനിപ്പട്ട്: സിംഘുവിൽ സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് നിഹാംഗുകളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാൾ ഇന്നലെ പോലീസിൽ കീഴടങ്ങിയിരുന്നു.
ഭഗവത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് കസ്റ്റഡിയിലായ രണ്ട് നിഹാംഗുകൾ. ഇന്നലെ സരവ് ജീത് സിംഗ് എന്നയാൾ പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെക്കൂടി പിടികൂടിയത് എന്നാണ് വിവരം. ഇയാളെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. നാല് പേരുടെ പേരുകളാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സമരവേദിക്കരികെ പോലീസ് ബാരിക്കേഡിൽ കൈപ്പത്തിയും കാലുകളും വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടത്. 35 കാരനായ ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിഹാംഗുകളാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തലുമായി സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്തുന്നതിന് മുൻപുളള വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. അവസാന ആഗ്രഹം നിറവേറ്റാനായി ഒരു നിമിഷം തന്നെ നിലത്തിറക്കണമെന്ന് ലഖ്ബീർ സിംഗ് കരഞ്ഞ് ആവശ്യപ്പെട്ടെങ്കിലും ഇവർ അംഗീകരിച്ചില്ല. ദളിത് വിഭാഗത്തിൽപെട്ടയാളാണ് ലഖ്ബീർ സിംഗ്.
Comments