പത്തനംതിട്ട : ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 11 മണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക. തീരമേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
രണ്ട് ഷട്ടറുകൾ തുറന്നാണ് വെള്ളം ഒഴുക്കിക്കളയുക. നേരത്തെ കക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് ജിലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തു. ഈ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം. നിലവിൽ 2,396.38 ആണ് അണക്കെട്ടിന്റെ ജലനിരപ്പ്. 2018 ൽ മുന്നറിയിപ്പ് ഇല്ലാതെ അണക്കെട്ട് തുറന്ന് വൻ ദുരന്തങ്ങളിലേക്കാണ് വഴിവെച്ചത്.
കല്ലട അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് ഉയർത്തും. ഷട്ടറുകൾ 20 സെന്റീ മീറ്റർ വീതമാകും ഉയർത്തുക. കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, മൺറോ തുരത്ത് എന്നിവിടങ്ങളിലെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ഷോളയാർ അണക്കെട്ട് തുറന്ന് ചാലിയാർ പുഴയിലേക്ക് വെള്ളം ഒഴുക്കി വിടാനും തീരമാനമുണ്ട്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലമ്പുഴയുൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം ആറ് അണക്കെട്ടുകളാണ് തുറന്നത്.
Comments