തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ കൗൺസിലർമാർ ഹോമം നടത്തിയത് ദുഷ്ടലാക്കോടെയാണെന്ന ആരോപണവുമായി മേയർ ആര്യ രാജേന്ദ്രൻ .
കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ്. അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും ഒരേതരം പരിഗണനയാണ് നൽകുന്നത്. തിരുവനന്തപുരം നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗൺസിലർമാർ നടത്തിയ ഹോമം കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണെന്നും മേയർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇത്തരം പ്രവണതകൾ വച്ചു പുലർത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വർഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണ്. നാളിതുവരെയും കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആൾക്കാർ പ്രവർത്തിക്കുന്നത് എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്.
ഇത്തരം പ്രവണതകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ , മാറി നിൽക്കണമെന്നും കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയുടെ മതേതരപാരമ്പര്യം തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുമെന്നും ആര്യ രാജേന്ദ്രൻ പറയുന്നു.
Comments