ന്യൂഡൽഹി: താലിബാനോടൊപ്പം ആദ്യമായി ഒരു അന്താരാഷ്‌ട്ര പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ. റഷ്യയുടെ നേതൃത്വത്തിൽ താലിബാനടക്കം പത്ത് രാജ്യങ്ങൾ ഇന്ന് യോഗം ചേരും. റഷ്യ ആതിഥേയത്വം വഹിക്കുന്ന മോസ്‌കോ ഫോർമാറ്റ് ചർച്ചയിൽ ഇന്ത്യയുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അഫ്ഗാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ കുറിച്ചും, രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുന്നത്. അഫ്ഗാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ച ശേഷം രണ്ടാം വട്ടമാണ് ഇന്ത്യയുടേയും അഫ്ഗാന്റെയും പ്രതിനിധികൾ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.
ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. താലിബാന്റെ ഭാഗത്ത് നിന്ന് ഡെപ്യൂട്ടി പിഎം അബ്ദുൾ സലാം ഹനാഫി, വിദേശകാര്യമന്ത്രാലയം പ്രതിനിധി അബ്ദുൾ ഖഹർ ബാൽക്കി എന്നിവർ പങ്കെടുക്കും. ഇന്ത്യ-താലിബാൻ പ്രതിനിധികൾ തമ്മിൽ ഔദ്യോഗിക ചർച്ചകൾക്കപ്പുറമുള്ള കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് വിദേശരാജ്യങ്ങളിലെ പ്രതിനിധികളെ അഭിസംബോധന ചെയ്യും. അഫ്ഗാനിസ്താനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും, രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചർച്ചയ്‌ക്ക് ശേഷം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന പുറത്തിറക്കും.
2017ലാണ് ആറ് രാജ്യങ്ങൾ പങ്കെടുത്ത് കൊണ്ട് ആദ്യമായി മോസ്‌കോ ഫോർമാറ്റ് നടത്തിയത്. റഷ്യ, അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ മോസ്‌കോ ഫോർമാറ്റിൽ പങ്കാളികളായത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് അവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മോസ്‌കോ ഫോർമാറ്റ് നടത്തുന്നത്. ചർച്ചയിലേക്ക് അമേരിക്കയേയും യോഗത്തിലേക്ക് ക്ഷണിച്ചുവെങ്കിലും, യോഗത്തിൽ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കൻ പ്രതിനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments