ഉത്തരാഖണ്ഡിലെ മലനിരകൾ കുത്തിയൊലിച്ച് ആയിരക്കണക്കിന് ജീവിതങ്ങളെ മണ്ണോട് ചേർക്കുന്ന പ്രകൃതിയുടെ ക്രൂരത എല്ലാ വർഷവും മുടക്കമില്ലാതെ തുടരുകയാണ്. കാലവസ്ഥാ വ്യതിയാനം ഇന്ത്യയിലെ പരിസ്ഥിതി ലോലപ്രദേശങ്ങളെ കാർന്നുതിന്നുമ്പോഴും നാം പഠിക്കുന്നില്ല. ഈ വർഷവും ഉത്തരാഖണ്ഡിൽ പതിവുതെറ്റിക്കാതെ മേഘവിസ്‌ഫോടനം നടന്നിരിക്കുന്നു.
കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ നൈനി നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ ഏറ്റവും ഉയർന്ന ജലനിരപ്പായ 12.2 അടിയാണ് നിലവിൽ രേഖപ്പെടുത്തിയി രിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നൈനിറ്റാൾ പ്രദേശം വെള്ളത്തിനടിയിലാക്കിയാണ് പ്രളയം സംഹാരതാണ്ഡവം ആടുന്നത്. ഇതുവരെ പ്രളയം 16 പേരുടെ ജീവനെടുത്തുകഴിഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് കലധുങ്ങി, ഹൽദ്വാനി, ഭോവാലി എന്നി പ്രദേശങ്ങളിലേയ്‌ക്കുള്ള ഗതാഗതവും താറുമാറാക്കി. ഉത്തരാഖണ്ഡിലേക്ക് തീർത്ഥാടനത്തിന് എത്തിയവരെല്ലാം വിവിധ മേഖലകളിൽ കുടുങ്ങിയിരിക്കുകയാണ്. നദീതീരത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഏല്ലാവരേയും മാറ്റുന്ന തിരക്കിലാണ് അധികൃതർ.
വരും ദിവസങ്ങളിലും മഴ കനക്കുമെന്നത് എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിക്കുമോ എന്ന ഭീതിയിലാണ് ജില്ലാ ഭരണകൂടം. ഈ വർഷം ഫെബ്രുവരിയിൽ ചമോലിയിലുണ്ടായ പ്രളയത്തിലാണ് ജലവൈദ്യുത പദ്ധതിയിൽ പ്രവർത്തിച്ചിരുന്നവരടക്കം ഇരുന്നൂറിലേറെ പേരെ കാണാതായത്. ജോഷിമഠിലാണ് പ്രളയം നാശം വിതച്ചത്. ഈ പതിറ്റാണ്ടിൽ ഉത്തരാഖണ്ഡ് തുടർച്ചയായ പ്രളയങ്ങളെ അഭിമുഖീകരിക്കുകയാണ്.
സുനാമിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് 2013ൽ ഉത്തരാഖണ്ഡിലുണ്ടായത്. ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് മേഖലയിലാണ് അന്ന് മേഘവിസ്‌ഫോടനം വൻ നാശം വിതച്ചത്. കുടുങ്ങിക്കിടന്ന ഒരു ലക്ഷം പേരെയാണ് സൈന്യം രക്ഷപെടുത്തിയത്. ഓപ്പറേഷൻ രാഹത് എന്ന പേരിലാണ് രക്ഷാ ദൗത്യം നട ന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ വ്യൂഹം പറന്നിറങ്ങിയാണ് രക്ഷാ പ്രവർത്തനം വേഗത്തിലാക്കിയത്. ഡെറാഷൂ കേന്ദ്രീകരിച്ചാണ് രക്ഷാ പ്രവർത്തനം സൈന്യം നടന്നത്. പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും ഭീതിജനകമായ കാഴ്ചയാണ് അന്ന് ഹിമാലയൻ സംസ്ഥാനങ്ങൾ ഒന്നടങ്കം അനുഭവിച്ചത്. റോഡുകളെ തകർത്തെറിഞ്ഞ് ഗംഗാ നദിപോലും വഴിമാറിയൊഴുകുന്ന തരത്തിലേക്ക് ശക്തമായിരുന്നു പ്രളയം.
ഉത്തരകാശിയിലെ ഗ്രാമീണർ പോലും തുറസ്സായ മൈതാനത്ത് എത്തി രക്ഷ നേടുകയായിരുന്നുവെന്ന് അനുഭവസ്ഥർ. 92 വിദേശികളടക്കം നാലായിരത്തിനടുത്ത്് മരണം എന്ന് അന്നത്തെ ഭരണകൂടം പറയുമ്പോൾ പതിനായിരത്തോളം പേരെ പ്രളയം കവർന്നെന്നാണ് പ്രദേശവാസികൾ അന്ന് പറഞ്ഞത്. ജൂൺ 16,17 തിയതികളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് 6 അടിവരെ മണ്ണ് വന്നുമൂടിയെന്ന് സൈന്യം പോലും സാക്ഷ്യപ്പെടുത്തിയിരുന്നു.
കാലവസ്ഥാ വ്യതിയാനം മഴക്കാലത്തുമാത്രമല്ല ഹിമാലയൻ മേഖലയിൽ വേനൽക്കാലത്തും ഹിമപാതമായും മഞ്ഞുരുകിയും പ്രളയമാവുകയാണ്. പ്രകൃതിയുടെ സന്തുലനം തെറ്റിയാൽ അത് തിരികെ നൽകാൻ മനുഷ്യനാകില്ലെന്ന തിരിച്ചറിവാണ് ഉത്തരാഖണ്ഡും കേരളവുമൊക്കെ നൽകുന്നത്.
Comments