തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ബിജെപി ദേശീയ സമിതിയംഗം കുമ്മനം രാജശേഖരൻ കൗൺസിലർമാരെ ഷാളണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. 22 ദിവസമായി കൗൺസിൽ ഹാളിൽ നടത്തുന്ന രാപ്പകൽ സമരം ഗൗനിക്കാത്ത നഗരസഭാ ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് ബിജെപി നീങ്ങിയത്.
കൃത്യമായ തെളിവുകൾ നൽകിയിട്ടും വീട്ടുകരം വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് ബിജെപിയുടെ സമരം. പേരിന് ഒരു അറ്റൻഡറെ മാത്രമാണ് ഇതുവരെ സസ്‌പെൻഡ് ചെയ്തത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനുളള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടന്നത്.
രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത തട്ടിപ്പാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി മുതൽ ശിപായി വരെയുള്ളവർ ഒരേപോലെ തട്ടിപ്പ് നടത്തുകയാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
നഗരസഭയ്‌ക്ക് പുറത്ത് ബിജെപിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ ധർണ്ണയ്‌ക്കും തുടക്കമായി. ഇന്നു മുതൽ വൈകുന്നേരങ്ങളിൽ വാർഡ് തലത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും. തെളിവുകളുണ്ടായിട്ടും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്ത പോലീസ് മെല്ലപ്പോക്കിൽ പ്രതിഷേധിച്ച് സിറ്റി പോലിസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലും വരും ദിവസങ്ങളിൽ ധർണ്ണ നടത്തും.
Comments