ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനേഷനിൽ പുതുചരിത്രം കുറിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. വാക്‌സിനേഷനിൽ 100 കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യയ്‌ക്ക് ആശംസകൾ നേരുന്നുവെന്ന് ലോകാരോഗ്യ സംഘടന റീജിയണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു. ശക്തമായ രാഷ്‌ട്രീയ നേതൃത്വം, ആരോഗ്യ പ്രവർത്തകരുടേയും മുന്നണിപ്പോരാളികളുടേയും ജനങ്ങളുടേയും പൂർണ്ണ സമർപ്പണം എന്നിവയില്ലാതെ വളരെ കുറച്ച് സമയത്തിനുള്ളിൽ ഇത്ര വലിയൊരു നേട്ടം സ്വന്തമാക്കാനാകില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള വാക്‌സിൻ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും പൂനം ഖേത്രപാൽ സിംഗ് വ്യക്തമാക്കി. ഇന്ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 100 കോടി പൂർത്തിയാക്കിയത്.
ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതിനായി പ്രധാനമന്ത്രി ഡൽഹി ആർഎംഎൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിനേഷൻ നൽകിയിരുന്നത്. മാർച്ച് 1 മുതൽ 45 വയസ്സിന് മുകളിലുള്ളവർക്കും രാജ്യത്തെമ്പാടും വാക്‌സിൻ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകാൻ അനുമതി നൽകിയത്. 18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. സെക്കന്റിൽ 700 ഡോസ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നതെന്നാണ് കണക്ക്.
Comments